-->
കണ്ണൂർ: 15 വയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. കേസിൽ യുവാവ് പിടിയിൽ. പേരാവൂർ കളക്കുടുമ്പിൽ പി. വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പേരാവൂർ പോലീസാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ ഇയാൾ ദീർഘകാലമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് പേരാവൂർ സ്റ്റേഷൻ പരിധിയിലെ പെൺകുട്ടി ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം അന്ന് വ്യക്തമായിരുന്നില്ലെങ്കിലും വീട്ടുകാരുടെ മൊഴിയിൽ നിന്നും ചില സൂചനകൾ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവാവുമായി പെൺകുട്ടിക്കു അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തിയത്. തുടർന്ന് മരിച്ച പെൺകുട്ടിയുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വിഷ്ണു നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇതോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരിന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പീഡനവിവരം പുറത്തറിയുമെന്ന ഭയമാണ് പെൺകുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.