Monday, March 16, 2026 Last Updated 27 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.29 PM

കയറ്റുമതി കൂടും, നികുതി കുറയും; ചരിത്രമെഴുതി ഇന്ത്യ-ഇ.യു. സ്വതന്ത്ര വ്യാപാര കരാര്‍

uploads/news/2026/01/822749/Modi.jpg

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടു നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍(ഇ.യു) സ്വതന്ത്ര വ്യാപാര കരാര്‍(എഫ്‌.ടി.എ) യാഥാര്‍ഥ്യമായി. ഇതു സംബന്ധിച്ച പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ അന്റോണിയോ കോസ്‌റ്റയും ഒപ്പുവച്ചു.
അമേരിക്കയുടെ താരിഫ്‌ ഭീഷണികള്‍ക്കിടെയാണു നടപടി. 'എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്‌' എന്നാണു യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്‌ ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ കരാറിനെ വിശേഷിപ്പിച്ചത്‌. ചരിത്രപരമായ തീരുമാനമെന്നു പ്രധാനമന്ത്രിയും പറഞ്ഞു. റിപ്പബ്ലിക്‌ ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു കോസ്‌റ്റയും ഉര്‍സുല വോണ്‍ ഡെറും.
കരാര്‍ പ്രകാരം, ഇന്ത്യക്കും യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരം നടക്കുന്ന ഉപഭോക്‌തൃ, വ്യവസായ ഉല്‍പ്പന്നങ്ങളുടെയും തീരുവ ഗണ്യമായി കുറയും. ചില കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ഇതില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. യൂറോപ്യന്‍ യുണിയനില്‍നിന്നുള്ള കാറുകളുടെ ഇറക്കുമതിത്തീരുവ നിലവിലെ 110 ശതമാനത്തില്‍നിന്ന്‌ 40 മുതല്‍ 10 ശതമാനം വരെ കുറയും. സ്‌റ്റീലിന്റെയും തുണിത്തരങ്ങളുടെയും കയറ്റമതി ചട്ടങ്ങളും ലഘൂകരിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യപാരം 4,000 കോടി ഡോളറായി വളരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ ഇന്ത്യക്കു നേട്ടമുണ്ടാകുമെന്നും കരുതപ്പെടുന്നു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാശേഷം ഈ വര്‍ഷം അവസാനത്തോടെയാകും കരാര്‍ പൂര്‍ണമായി പ്രാബല്യത്തില്‍ വരിക. പ്രതിരോധ മേഖയില്‍ കൂടുതല്‍ സഹകരണത്തിനുള്ള നടപടികളും പിന്നാലെയുണ്ടാകും.
'21300 കോടി യു.എസ്‌. ഡോളര്‍ മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ട്‌ ജനാധിപത്യ വ്യാപാര കൂട്ടായ്‌മകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു. പരസ്‌പര വളര്‍ച്ചയ്‌ക്കുള്ള ഒരു രൂപരേഖയാണ്‌ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍. യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന എട്ട്‌ ലക്ഷം ഇന്ത്യക്കാര്‍ക്ക്‌ പ്രയോജനം ലഭിക്കും. 27 അംഗ യുറോപ്യന്‍ യൂണിയനുമായുള്ള സഹകരണം ആഗോള നന്മയ്‌ക്കുള്ള ഒരു പങ്കാളിത്തമാണ്‌.'- പ്രധാനമന്ത്രി നരേന്ദ്ര മോദി 'എക്‌സി'ല്‍ കുറിച്ചു.

Ads by Google
Ads by Google
TRENDING NOW