-->
ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും മതപരിവർത്തനത്തിന് ഇരയാക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവന്ന സംഘത്തിന്റെ മുഖ്യസൂത്രധാരൻ ശനിയാഴ്ച പിടിയിലായി. രാജ്യം വിടാൻ ശ്രമിക്കവെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മിർസാപൂർ സ്വദേശിയായ ഇമ്രാൻ ആണ് പിടിയിലായത്. ജില്ലയിലുടനീളം 'കെജിഎം ജിം വൺ' (KGM Gym One) എന്ന പേരിൽ ജിമ്മുകൾ നടത്തിവരികയായിരുന്നു ഇയാൾ. തന്റെ ബന്ധുക്കളുടെ മേൽനോട്ടത്തിലുള്ള ഈ ജിമ്മുകൾ വഴിയാണ് ഇമ്രാൻ റാക്കറ്റ് പ്രവർത്തിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കുടുംബത്തോടൊപ്പം ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 3ൽ നിന്ന് ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെ ഇമിഗ്രേഷൻ വിഭാഗം ഇയാളെ തടയുകയും ഡൽഹി പോലീസിന് കൈമാറുകയുമായിരുന്നു. ഇമ്രാൻ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നേരത്തെ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി മിർസാപൂർ എസ്എസ്പി സോമെൻ ബർമ അറിയിച്ചു. ഇയാളെ പിടികൂടുന്നവർക്ക് 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഇമ്രാനെതിരെ നിലവിൽ 65ഓളം കേസുകളുണ്ട്, ഇതിൽ ഭൂരിഭാഗവും തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. ജിമ്മിന്റെ മറവിൽ നടന്ന ഈ ക്രൂരതയുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഭദോഹി ജില്ലയിൽ ജോലി ചെയ്തിരുന്ന ഒരു ജിആർപി കോൺസ്റ്റബിളും ഉൾപ്പെടുന്നു. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.