-->
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 10000 കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .
കേരളത്തിൽ ഒന്നും നേരെ ചൊവ്വേ നടക്കില്ല എന്നും വികസന പ്രവർത്തനങ്ങൾ ഇവിടെ സാധ്യമല്ല എന്നും ആക്ഷേപിച്ചവർക്കും പരിഹസിച്ചവർക്കുമുള്ള കൃത്യമായ മറുപടിയാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള പദ്ധതികളുടെ യാഥാർഥ്യമാക്കലെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. നാടിന് ഗുണകരമാകുന്ന പദ്ധതികളെ തടസ്സങ്ങൾ അതിജീവിച്ച് നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അതിന്റെ ഫലമാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും, അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിനാണ് ലഭിച്ചത്.പദ്ധതിയുടെ തുടക്കം മുതൽ നിരവധി പ്രതിബന്ധങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016- മുതൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ, കോവിഡ് മഹാമാരി, പദ്ധതിക്ക് ആവശ്യമായ ഘടകങ്ങൾക്കുണ്ടായ തടസ്സങ്ങൾ എന്നിവ നിർമാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി ഏകദേശം 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഒരു തുറമുഖ നിർമ്മാണത്തിനായി ഇത്ര വലിയ നിക്ഷേപം നടത്തിയിട്ടില്ലെന്നും ഇത് വിഴിഞ്ഞത്തെ ഇന്ത്യയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോൾ, രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒന്നിച്ച് ചേർത്ത് 2028-ഓടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.