-->
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് കുഞ്ഞിന്റെ പിതാവ് നെയ്യാറ്റിന്‍കര കവളാകുളം സ്വദേശിയായ ഷിജിന്‍. ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ മടിയിലിരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ഇടിച്ചെന്നും പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണതാണെന്നുമാണ് മൊഴി.
അടിവയറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലിലാണ് ഷിജിന്‍ കുറ്റം സമ്മതിച്ചത്. കുഞ്ഞ് തന്റേതാണോ എന്ന് ഷിജിന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മാതാവിനും മര്‍ദ്ദനവിവര അറിയാമായിരിന്നോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. മാതാവിനെയും ചോദ്യം ചെയ്ത് വരികയാണ്. മൂന്നാഴ്ച മുമ്പ് കുഞ്ഞിന്റെ കയ്യിലുണ്ടായ പൊട്ടല്‍ കൊലപാതക ശ്രമമായിരുന്നോ എന്നാണ് പൊലീസിന്റെ സംശയം.
ഭാര്യയോടുളള സംശയം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. കുഞ്ഞിനോട് ഇഷ്ടക്കേടുളളതായി തോന്നിയിരുന്നതായിട്ടാണ് മാതാവ് നല്‍കിയിട്ടുള്ള മൊഴി. ഭര്‍ത്താവ് മടിയിലിരുത്തിയപ്പോഴാണ് മുന്‍പ് കയ്യില്‍ പൊട്ടലുണ്ടായതെന്നും ഇവര്‍ പറഞ്ഞു. കുഞ്ഞിന്റെ കൈയില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കുടുംബ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഭര്‍ത്താവുമായി സംസാരിക്കാറ് പോലുമില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു.
ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ഇവര്‍ ഒന്നിച്ച് താമസിച്ച് തുടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരന്‍ മരണപ്പെടുന്നത്. ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. ബിസ്‌ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണെന്നും കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്‌തെന്നും ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മാതാപിതാക്കള്‍ പറഞ്ഞു.
കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. മാതാപിതാക്കളുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് രണ്ട് തവണ ചോദ്യംചെയ്ത് വിട്ടയച്ചു. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ ഷിജിനും കുടുംബത്തിനും എതിരെ കൃഷ്ണപ്രിയയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് കുറ്റം സമ്മതിച്ചത്.
യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു എന്നും കല്യാണത്തിന് ശേഷം സ്വത്തുക്കള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും മകളെ ഒഴിവാക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. വയ്യാതായിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും പരിക്കേറ്റ കുഞ്ഞിന് വേണ്ട ചികിത്സയോ ശുശ്രൂഷയോ പിതാവ് നല്‍കിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.