-->
കൊച്ചി : എന്‍ഡിഎയുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ട്വന്‍റി20 യില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു. എറണാകുളം ജില്ലാപഞ്ചായത്ത് മുന്‍ അംഗം നാസർ പിഎം, വടവുകോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റസീന പരീത അടക്കമുള്ള പ്രമുഖരുമുണ്ട്.ന്യൂനപക്ഷ സമുദായങ്ങളെ ദ്രോഹിക്കുന്ന എൻഡിഎയുമായി ചേരുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ അഭിപ്രായപ്പെട്ടു
ഫേസ്ബുക്കിലൂടെയാണ് നാസർ പിഎം താന്‍ ട്വന്‍റി20 വിടുന്നതായി പ്രഖ്യാപിച്ചത്. 'ഞാന്‍ ട്വന്‍റി20 യില്‍ നിന്നും രാജിവച്ചു. ഇനി മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം' വെങ്ങോല ഡിവിഷനില്‍ നിന്നുള്ള ട്വന്‍റി20യുടെ ജില്ലാ പഞ്ചായത്ത് അംഗമായ നാസർ ഫേസ്ബുക്കില്‍ കുറിച്ചു. ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒരു കാര്യമാണ് ഇത്. ന്യൂനപക്ഷ സമുദായങ്ങളെ ഇത്രയധികം ദ്രോഹിക്കുന്ന എൻഡിഎയുമായിട്ട് ട്വന്‍റി20 യോജിക്കുന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല. അതുകൊണ്ട് ഞങ്ങൾ പാർട്ടി വിടുകയാണ്. മുൻ മെമ്പർമാരും നമ്മുടെ കൂടെയുണ്ട്. പുതിയൊരു പാർട്ടി എന്ന നിലയ്ക്കാണ് നമ്മൾ ട്വന്‍റി20 പരീക്ഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
'ട്വന്‍റി20 എന്ന് പറയുന്ന പ്രസ്ഥാനം ഇടതിലേക്കും പോകില്ല വലതിലേക്കും പോകില്ല. സ്വന്തം നിലയ്ക്ക് മാത്രമേ മുന്നോട്ട് പോകുകയുള്ളു. ഇനി എന്തെങ്കിലും ഒരു പ്രശ്നം വന്നാലും ഈ പ്രസ്ഥാനം നിർത്തേണ്ടി വന്നാലും വേറൊരു പാർട്ടിയിൽ ലയിക്കില്ല എന്ന് പറഞ്ഞതാണ് പാർട്ടിയുടെ ചീഫ് കോർഡിനേറ്റർ മിസ്റ്റർ സാബു എം ജേക്കബ്. പക്ഷേ ഇപ്പോള്‍ ആ നിലപാടുകളെല്ലാം മറികടന്നത് കൊണ്ടാണ്, വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഞാൻ അറിഞ്ഞിടത്തോളം സംഘടനയുടെ ഭാരവാഹികളുമായിട്ട് യാതൊരുവിധ ചർച്ചയും നടത്താതെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്' റസീന പരീത് പറഞ്ഞു.