Saturday, March 14, 2026 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.32 AM

യുവാവിന്റെ മരണം: ഷിംജിത മംഗലുരുവിലെന്ന് സംശയം ; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന് സൂചന

uploads/news/2026/01/821832/deepak1.jpg

കോഴിക്കോട്: ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണം ഉന്നയിച്ച യുവതി സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് എത്തിയെന്ന സൂചന. തിരച്ചില്‍ പൊലീസും ഊര്‍ജിതമാക്കുന്നതിനിടയില്‍ ഷിംജിത മുന്‍കൂര്‍ ജാമ്യത്തിനുള്ള കരുക്കള്‍ നീക്കുന്നതായിട്ടാണ് വിവരം. ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് അവകാശപ്പെടുന്ന മൊബൈല്‍ഫോണും കണ്ടെത്തേണ്ടതുണ്ട്.

മരണപ്പെട്ട യുവാവ് ദീപക്കിന്റെ മാതാവ് ഷിംജിതയ്ക്ക് എതിരേ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷിംജിത വിദേശത്തേക്ക് കടന്നതായി നേരത്തേ റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും രാജ്യം വിട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറി എന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപിച്ചത്.

വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാനസികമായി തകര്‍ന്ന ദീപക്കിനെ ഞായറാഴ്ച വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW