Friday, March 13, 2026 Last Updated 13 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 02.39 PM

‘ദീപക് മരണം തിരഞ്ഞെടുത്തത് കുറ്റബോധം കൊണ്ടല്ല, ഒരിക്കലും ചെയ്യാത്ത കാര്യത്തിന് പഴി കേൾക്കേണ്ടി വന്നതിലെ ഷോക്ക് കൊണ്ടാവണം...’ കുറിപ്പുമായി ഹരീഷ് കണാരന്‍

ബസില്‍ വച്ച് മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചതി​ല്‍ മനംനൊന്ത് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കിടുകയാണ് നടന്‍ ഹരീഷ് കണാരന്‍
Hareesh Kanaran, Deepak who commits suicide
Hareesh kanaran about deepak who committed suicide (Image Source: Facebook)

അന്ന് ദീപക് ചോദിച്ചു 'മോളെ, എന്ത് പറ്റി'; അയാള്‍ ലൈംഗികാതിക്രമിയല്ല: കുറിപ്പുമായി ഹരീഷ് കണാരൻ
ലൈംഗികാരോപണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ദിവസം ഒരു യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമൊക്കെ നിറയുന്നത്. ബസില്‍ ദീപക് എന്ന യുവാവ് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവതി വീഡിയോ പ്രചരിപ്പിച്ചത്. വാര്‍ത്ത വന്നതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. അതോടെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.
ഈ സംഭവത്തെക്കുറിച്ച് പല രീതിയിലുള്ള അഭിപ്രായങ്ങളും നിലപാടുകളുമാണ് പലരും സോഷ്യല്‍ മീഡിയ കുറിപ്പുകളിലൂടെ പങ്കിട്ടിരിക്കുന്നത്. ചിലര്‍ യുവതിയെ പിന്തുണച്ചാണ് സംസാരിക്കുന്നതെങ്കില്‍ ബഹുഭൂരിപക്ഷം പേരും അതിന് പ്രതികൂലമായിട്ടാണ് പോസ്റ്റുകള്‍ പങ്കിടുന്നത്. സെലിബ്രിറ്റികളും തങ്ങളുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ചൊരു പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടൻ ഹരീഷ് കണാരൻ. ബസില്‍ വച്ച്‌ ആർത്തവ വേദന നേരിട്ട പെണ്‍കുട്ടിയെ ദീപക് പരിചരിച്ചതിനെ കുറിച്ചൊരു വ്ളോഗര്‍ പറഞ്ഞ കാര്യങ്ങളാണ് ഹരീഷിന്റെ കുറിപ്പിലുള്ളത്.
‘‘ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ച് അതേ ബസ്സിൽ യാത്ര ചെയ്ത മറ്റൊരു പെൺകുട്ടി പറഞ്ഞത്...
സോഷ്യൽ മീഡിയ ‘ലൈംഗികാതിക്രമി’ എന്ന് മുദ്രകുത്തി കൊന്ന ദീപക്കിനെക്കുറിച്ച്, മാസങ്ങൾക്ക് മുൻപ് അതേ ബസ്സിൽ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ട മറ്റൊരു പെൺകുട്ടിക്ക് പറയാനുള്ളത് കേൾക്കുമ്പോൾ ആരുടേയും ഉള്ളൊന്ന് പിടയും. ദീപക് എന്ന വ്യക്തി ആരായിരുന്നു എന്ന് ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെൺകുട്ടിയുടെ വാക്കുകളിൽ നമുക്ക് മനസ്സിലാകും.
ഏകദേശം ഒരു വർഷം മുൻപ് അതേ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഈ പറഞ്ഞ പെൺകുട്ടി ദീപക്കിനെ കാണുന്നത്. അസഹനീയമായ പീരിയഡ്സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ട്, അടുത്ത സീറ്റിലിരുന്ന അപരിചിതനായ ദീപക് ചോദിച്ചത് ‘മോളെ, എന്ത് പറ്റി?’ എന്നാണ്. വെറുമൊരു ചോദ്യമായിരുന്നില്ല അത്. അവളുടെ വേദന കണ്ടപ്പോൾ സ്വന്തം മകളെപ്പോലെ കരുതിയ ഒരു അച്ഛന്റെയോ ജ്യേഷ്ഠന്റെയോ കരുതൽ ആയിരുന്നു അത്.
അമ്മയെ വിളിക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞ ആ കുട്ടിക്ക്, തന്റെ കയ്യിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളിക എടുത്തു നൽകി അദ്ദേഹം ആശ്വസിപ്പിച്ചു. വേദന മറക്കാൻ വേണ്ടി പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും സംസാരിച്ച് അവളുടെ ശ്രദ്ധ മാറ്റാൻ ശ്രമിച്ചു. പരീക്ഷയെ ഓർത്ത് പേടിയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ ഉപദേശം ആ കുട്ടി ഇന്നും ഓർക്കുന്നുണ്ട്. ‘എന്തിനാ പേടിക്കുന്നത്? എന്റെ ഈ പ്രായത്തിലും ഞാൻ സ്ട്രഗിൾ ചെയ്യുകയാണ്. ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാൻ പറ്റുമോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
യാത്രയിലുടനീളം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ, അത്രയും മാന്യമായി പെരുമാറിയ, സുരക്ഷിതത്വം നൽകിയ മനുഷ്യൻ. അതുകൊണ്ടാണ് ഒരു വർഷം കഴിഞ്ഞിട്ടും ആ മുഖം ആ കുട്ടി ഓർത്തിരുന്നത്. ആ പെൺകുട്ടിയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിലാകും, ദീപക് ഒരു ലൈംഗികാതിക്രമിയല്ല, മറിച്ച് സ്ത്രീകളെ ബഹുമാനിക്കാൻ അറിയുന്ന, അന്യന്റെ വേദന കണ്ടാൽ മനസ്സലിയുന്ന പച്ചയായ മനുഷ്യനായിരുന്നു എന്ന്. ആ മനുഷ്യനെയാണ് കുറച്ച് റീച്ചിന് വേണ്ടി ഒരുത്തി കൊലപ്പെടുത്തിയത്.
ചെയ്യാത്ത തെറ്റിന് ലോകം മുഴുവൻ തന്നെ നോക്കി കുറ്റപ്പെടുത്തിയപ്പോൾ, തന്റെ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെ അദ്ദേഹം മരണം തിരഞ്ഞെടുത്തത് കുറ്റബോധം കൊണ്ടല്ല, മറിച്ച് താൻ ഒരിക്കലും ചെയ്യാത്ത ഒരു കാര്യത്തിന് പഴി കേൾക്കേണ്ടി വന്നതിലെ ഷോക്ക് കൊണ്ടാവണം. ദീപക് മരിച്ചില്ലായിരുന്നെങ്കിൽ ഈ സത്യം ഒരുപക്ഷെ ആരും അറിയില്ലായിരുന്നു എന്നത് മറ്റൊരു ദുരന്തം.
ആദരാജ്ഞലികൾ സഹോദരാ....
ലിയാസ് ലത്തീഫ് എന്ന ഇൻസ്റ്റാഗ്രാം വ്ലോഗർ ആണ് ഈ പെൺകുട്ടിയുടെ അനുഭവം പങ്കുവെച്ചത്....’’ എന്നാണ് ഹരീഷിന്റെ കുറിപ്പ്. ദീപകിന്റെയും ആ സംഭവത്തിന്റെയും ചിത്രങ്ങള്‍ പങ്കിട്ടാണ് ഹരീഷിന്റെ കുറിപ്പ്. ഈ കുറിപ്പിനു താഴെയും വീഡിയോ പ്രചരിപ്പിച്ച യുവതിയെ കുറ്റപ്പെടുത്തി കമന്റുകള്‍ നിറയുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW