-->
തൃശൂര്‍: മകളുടെ സന്തോഷത്തിനായി തന്റെ ഇഷ്‌ടങ്ങളത്രയും മാറ്റിവെച്ച് ഉരുകി തീരുന്ന പിതാവിന്റെ ജീവിതം വരച്ചിട്ട് ഫിസ മെഹറിന്‍ ഉറുദു കവിതാപാരായണത്തില്‍ നേടിയത് 'എ' ഗ്രേഡ്. ഭാഷയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് പടര്‍ന്ന ജീവിത വൈകാരികത സദസിന്റെ മിഴി നനച്ചു. തിക്‌താനുഭവങ്ങളുടെ തീഷ്‌ണത പകര്‍ന്ന ഇന്നലെകളാണ് കവിതാലാപനത്തില്‍ കരുത്തായി മാറിയതെന്ന് ഫിസ മെഹറിന്‍ പറയുന്നു. ഒപ്പന പാട്ടിനും ഈ മിടുക്കി ഉള്‍പ്പെട്ട ടീമിന് 'എ' ഗ്രേഡുണ്ട്.
കോഴിക്കോട് ചക്കാലക്കല്‍ മടവൂര്‍ ഹൈസ്‌ക്കൂള്‍ എട്ടാംക്ലാസുകാരിയായ ഫിസ മെഹറിന്റെ സംസ്‌ഥാന തല കന്നി മത്സരമായിരുന്നു ഇത്തവണത്തേത്. പാട്ടില്‍ നിറഞ്ഞത് സ്വന്തം പിതാവിന്റെ നൊമ്പരങ്ങളും പിന്നിട്ട ജീവിതവും തന്നെയായിരുന്നുവെന്ന് ഫിസ മെഹറിന്‍ പറഞ്ഞു.
ഫിസയുടെ പിതാവ് ഫൈസല്‍ കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവറായിരിക്കെ, 2010ല്‍ കോഴിക്കോട് നടന്ന സംസ്‌ഥാന കലോത്സവത്തിനെത്തിയ കുട്ടികള്‍ക്കു താമസ സ്‌ഥലത്തെത്തിക്കുന്ന റോളിലായിരുന്നു. തുടര്‍ന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും സംസ്‌ഥാന കലോത്സവം കോഴിക്കോട്ടെത്തിയപ്പോഴപ്പോഴേക്കും, വെള്ളിമാട്‌കുന്ന് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി മാറി കഴിഞ്ഞ ഫൈസലിന്റെ അന്നത്തെ റോള്‍ സേ്‌റ്റജ് മാനേജരുടേത്. മൂന്ന് വര്‍ഷത്തിന് ശേഷം തൃശൂരിലെ കലോത്സവത്തിന് മകളുമായെത്തി 'എ' ഗ്രേഡ് തിളക്കത്തില്‍ മടങ്ങാനായി നിയോഗം.
ആറാംക്ല ാസ് മുതല്‍ തുടങ്ങിയതാണ് ഫിസക്ക് ഉറുദു കവിതയോടുള്ള കമ്പം. കഴിഞ്ഞ തവണ റവന്യൂ ജില്ലാ മത്സരത്തില്‍ യു.പി. വിഭാഗത്തില്‍ 'എ' ഗ്രേഡോടെ ഒന്നാം സ്‌ഥാനത്തെത്തി. ഇത്തവണ ഹൈസ്‌കൂള്‍ വിഭാഗത്തിലും വിജയം ആവര്‍ത്തിച്ചതോടെ സംസ്‌ഥാന തലത്തിലുമെത്തി. വിരമിച്ച ഉറുദു അധ്യാപകനും കുടുംബ കാരണവരുമായ കാദറാണ് ഫിസ മെഹ്‌റിനായി കവിത ചിട്ടപ്പെടുത്തിയത്.