-->
കൊച്ചി: ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും ആശയങ്ങളും പത്രത്താളുകളില്‍ നിറയ്‌ക്കാന്‍ കേരളം ആവേശപൂര്‍വം മുന്നോട്ട്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം എഡിഷന്റെ ഭാഗമായി സംഘടിപ്പിച്ച ആര്‍ക്കും പറയാം കാമ്പയിന് വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അഞ്ഞൂറിലധികം എന്‍ട്രികള്‍ ലഭിച്ചു. സാധാരണക്കാരുടെ ശബ്‌ദത്തിനു മുന്‍ഗണന നല്‍കിക്കൊണ്ട് ജനങ്ങളുടെ ക്രിയാത്മകമായ ആശയങ്ങള്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനമാണു കാമ്പയിനെ ജനകീയമാക്കിയത്. ഭാവിയെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ടെന്ന തിരിച്ചറിവാണ് ജനങ്ങളെ ഈ കാമ്പയിനിലേക്ക് അടുപ്പിക്കുന്നതെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്‌ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. ലഭിച്ച എന്‍ട്രികളില്‍നിന്ന് ഏറ്റവും മികച്ചവയെ അടിസ്‌ഥാനമാക്കി തയാറാക്കുന്ന അഡ്വറ്റോറിയലാകും സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി പ്രസിദ്ധികരിക്കുക.
ഈ മാസം 29 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന രണ്ടാം പതിപ്പ് നടക്കുക. രണ്ടുലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന സമ്മിറ്റില്‍ നാനൂറിലധികം വിദഗ്‌ധര്‍, മുപ്പതിലധികം കലാകാരന്മാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കുചേരും. മുപ്പതിലധികം പാനല്‍ ചര്‍ച്ചകളും അമ്പതിലധികം വര്‍ക് ഷോപ്പുകളും മാസ്‌റ്റര്‍ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.