-->
തിരുവനന്തപുരം: ക്രൈസ്‌തവ വിഭാഗമായ സാല്‍വേഷന്‍ ആര്‍മിയുടെ സാമൂഹികശാക്‌തീകരണപദ്ധതിയില്‍ വിദേശസഹായം ദുരുപയോഗം ചെയ്‌തെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അന്വേഷണമാരംഭിച്ചു. 2014-18 വരെ നടപ്പാക്കിയ പദ്ധതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നിയമപരമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയുള്ള നിരവധി പണം പിന്‍വലിക്കലുകള്‍ കാഷ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. വായ്‌പാത്തിരിച്ചടവ്, രസീത് നമ്പറുകള്‍, വരുമാനരേഖ എന്നിവയും അക്കൗണ്ടുകളിലില്ല. അനുവദിച്ച നിരവധി വായ്‌പകള്‍ക്ക് അപേക്ഷകളോ മറ്റ് രേഖകളോ ഇല്ല. അപേക്ഷിക്കാത്തവര്‍ക്കും വായ്‌പ നല്‍കി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്‌ഥരുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ വന്‍തുകകള്‍ ചെക്ക് മുഖേന കൈമാറി. സമ്മാനം, ജീവകാരുണ്യം എന്നീ ഇനങ്ങളില്‍ നല്‍കിയ ഈ പണത്തിനു നിയമസാധുതയില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശോധനയില്‍ കണ്ടെത്തിയ ബില്‍, വൗച്ചറുകളില്‍ ഭൂരിഭാഗവും വ്യാജമാണ്. നടക്കാത്ത പരിശീലനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാഷ് ബുക്ക് തന്നെ വ്യാജമാണെന്ന സംശയവും റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നു. യഥാര്‍ത്ഥ കാഷ് ബുക്ക് പൂഴ്‌ത്തുകയോ നശിപ്പിക്കുകയോ ചെയ്‌തിരിക്കാം. നോര്‍വെയില്‍നിന്നു വര്‍ഷങ്ങളിലായി ലഭിച്ച സഹായധനത്തിന്റെ വിനിയോഗവും അന്വേഷണപരിധിയിലാണ്.
ലഭ്യമായ രേഖകള്‍പ്രകാരം, 2013-14 മുതല്‍ 2018-19 വരെ കാലയളവില്‍ 3.24 കോടി രൂപയിലേറെ വിദേശസഹായം സാല്‍വേഷന്‍ ആര്‍മിക്കു ലഭിച്ചിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തനം, ബോധവത്‌കരണ ക്യാമ്പുകള്‍, ശില്‍പ്പശാലകള്‍, യോഗങ്ങള്‍, മതപരമായ ആവശ്യങ്ങള്‍ തുടങ്ങിയ ഇനങ്ങളിലാണ് ഈ തുക സ്വീകരിച്ചത്. വിദേശസംഭാവനാ നിയന്ത്രണച്ചട്ടത്തിന്റെ ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഇ.ഡി. അന്വേഷണം.
സുനില്‍ ജെ. സണ്ണി