-->
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയെ സമീപിച്ചു. 2023-ൽ പാർട്ട് ടൈം ശാന്തി തസ്തികകളിലേക്ക് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ യോഗ്യതാ മാനദണ്ഡങ്ങളെ ചോദ്യം ചെയ്താണ് ഈ ഹർജി നൽകിയിരിക്കുന്നത്. തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ യോഗ്യതയായി പരിഗണിക്കാമെന്ന ഹൈക്കോടതി ഉത്തരവ് പാരമ്പര്യ രീതികൾക്ക് വിരുദ്ധമാണെന്ന് തന്ത്രി സമാജം വാദിക്കുന്നു.
താന്ത്രിക വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനോ അവയ്ക്ക് അംഗീകാരം നൽകാനോ ഉള്ള നിയമപരമായ അധികാരമോ വൈദഗ്ധ്യമോ ദേവസ്വം ബോർഡിനില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ നേരിട്ട് പൂജ പഠിച്ചു സർട്ടിഫിക്കറ്റ് നേടിയവരെ മാത്രമേ ശാന്തിമാരായി നിയമിക്കാവൂ എന്നും ഇത്തരം സർട്ടിഫിക്കറ്റുകളെ മാത്രമേ അംഗീകൃത രേഖയായി കണക്കാക്കാവൂ എന്നും തന്ത്രി സമാജം ആവശ്യപ്പെടുന്നു. അഖില കേരള തന്ത്രി സമാജത്തിന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, വി. ശ്യാം മോഹൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഈ ഹർജി സമർപ്പിച്ചത്.