-->
ഇൻഡോർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മെക്കാനിക്കായ ഭർത്താവിനെ ഇൻഡോർ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡോർ സ്വദേശിനിയായ നാൽപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. ജനുവരി 9-നാണ് കേസിനാസ്പദമായ സംഭവം. രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്ന് ഭാര്യ വീട്ടിൽ തലകറങ്ങി വീണെന്നും ഇതാണ് മരണകാരണമെന്നുമാണ് പ്രതി പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്.
ഭാര്യയുടെ മൃതദേഹം പ്രതി തന്നെ നേരിട്ടാണ് മഹാരാജ യശ്വന്ത്റാവു സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണം ശ്വാസം മുട്ടിച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കഴിഞ്ഞ എട്ടു വർഷമായി ഭാര്യ താനുമായി ലൈംഗികബന്ധത്തിന് വിസമ്മതിക്കുകയായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീകൃഷ്ണ ലാൽചന്ദാനി വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് റിമാൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.