-->
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പിടിയിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ തന്ത്രിക്ക് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടര്‍ന്ന് ആംബുലന്‍സിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ വിനു പറഞ്ഞു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോ. വിനു പറഞ്ഞു.
ഇന്ന് രാവിലെ ജയിലിൽ തന്ത്രിക്ക് ഭക്ഷണം കൊടുക്കാൻ എത്തിയപ്പോഴാണ് ജയിൽ അധികൃതരോട് ഡോക്ടറെ കാണണമെന്ന് തന്ത്രി ആവശ്യപ്പെട്ടത്. തന്ത്രിക്ക് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു. തലകറക്കം അടക്കം അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു ആശുപത്രിയിൽ വെച്ച് തന്ത്രി ഡോക്ടര്‍മാരോട് പറഞ്ഞത്.