-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ കട്ടിളപ്പാളി ഇളക്കിക്കൊണ്ടുപോകാന്‍ തന്ത്രി കണ്ഠര് രാജീവര്‍ മൗനാനുവാദം കൊടുത്തെന്നും അനുമതിയോടെ അല്ലായിരുന്നെങ്കില്‍ എന്തുകൊണ്ടു ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്നും എസ്‌ഐടി റിമാന്റ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് തന്നെയായിരുന്നു എസ്‌ഐടിയുടെ ചോദ്യത്തിന് നല്‍കിയ മറുപടി.
മറ്റു പ്രതികളോടൊപ്പം ചേര്‍ന്ന് ലാഭം ഉണ്ടാക്കാന്‍ ആചാര ലംഘനത്തിന് തന്ത്രി കൂട്ടുനിന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് സാമ്പത്തിക ഇടപാടിലും അന്വേഷണം വേണമെന്നും പറയുന്നു. കേസില്‍ പ്രതികളുടെ കൂട്ടുത്തരവാദിത്വത്തെക്കുറിച്ച് അറിയാന്‍ കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളുടെ പങ്കിനെ കുറിച്ചും അന്വേഷണം വേണമെന്ന് പറഞ്ഞു.
പോറ്റിയെ അറിയാമെന്നായിരുന്നു തന്ത്രിയുടെ മറുപടി. പൂജാരിയുടെ സഹായി എന്ന നിലയിലും വഴിപാടുകള്‍ നടത്തുന്ന ഭക്തന്‍ എന്ന നിലയിലും പരിചയമെന്നുമായിരുന്നു മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ളവരുടെയും ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികളുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും അറസ്റ്റിനൊടുവിലാണ് തന്ത്രിയിലേക്ക് അന്വേഷണസംഘം എത്തിയത്.
ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലെ തന്ത്രിയുടെ കുറിപ്പും സംശയം ബാക്കിയാക്കി. ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നായിരുന്നു കുറിപ്പ്. എന്നാല്‍ സ്വര്‍ണം പൊതിയുകയായിരുന്നു എന്ന വസ്തുത കുറിപ്പിലും ഉണ്ടായില്ലെന്ന് എസ്‌ഐടി അന്നേ വിലയിരുത്തിയിരുന്നു. അന്വേഷണസംഘത്തിന് മേല്‍ സമ്മര്‍ദ്ദമില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം.