-->
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു ക്ഷേത്രം തന്ത്രി കണ്‌ഠരര് രാജീവര് അറസ്‌റ്റ് ചെയ്യപ്പെട്ടതിന്റെ ഞെട്ടലിലാണു വിശ്വാസി സമൂഹം. ശബരിമലയില്‍ അയ്യപ്പന്‍ കഴിഞ്ഞാല്‍ ഏറ്റവും ആരാധനയോടെ കണ്ടിരുന്ന തന്ത്രി സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ടതും ഏറ്റവും ഒടുവില്‍ അറസ്‌റ്റിലായതും കൊള്ളയുമായി ബന്ധപ്പെട്ടു നടന്ന ഉന്നത ഗൂഢാലോചനയുടെ ചുരുളഴിയാന്‍ വഴിയൊരുങ്ങുകയാണ്.
തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തതോടെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്വര്‍ണകൊള്ളയ്‌ക്ക് ഒത്താശ ചെയ്‌തുകൊടുത്ത മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാരും ബോര്‍ഡ് അംഗവും നേരത്തെ അറസ്‌റ്റിലായിരുന്നു. ഈശ്വര തുല്യനായി കണക്കാക്കിയിരുന്നയാളെക്കുറിച്ച് നേരത്തെ അറസ്‌റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാറിന്റെ മൊഴിയില്‍ പരാമര്‍ശമുണ്ടായിരുന്നുവെങ്കിലും എസ്.ഐ. ടി. തന്ത്രിയിലേക്ക് എത്തിയിരുന്നില്ല. മൊഴികളെല്ലാം സൂഷ്‌മമായി പരിശോധിക്കുകയും എല്ലാ തെളിവുകളും ശേഖരിക്കുകയും ചെയ്‌തതിന് ശേഷമാണ് 2018 കാലത്ത് ശബരിമല തന്ത്രിയായിരുന്ന കണ്‌ഠര് രാജീവര് അറസ്‌റ്റ് ചെയ്യപ്പെടുന്നത്.
ശബരിമലയുമായി നേരിട്ടു ബന്ധവുമില്ലാത്ത ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് അയ്യപ്പക്ഷേത്രത്തിലെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണപ്പാളിയും മറ്റും അറ്റകുറ്റപ്പണികള്‍ക്കായി കൊടുത്തുവിട്ടതിനു പിന്നില്‍ വ്യക്‌തമായ ഗൂഢാലോചന നടന്നുവെന്നായിരുന്നു തുടക്കം മുതലുള്ള അന്വേണണ സംഘത്തിന്റെ സംശയം. ഉന്നതരുടെ പങ്കാളിത്തമില്ലാതെ ഇത്തരത്തിലൊരു വന്‍ കൊള്ള നടക്കില്ലെന്ന് ഹൈക്കോടതിയും തുടക്കം തൊട്ട് നിരീക്ഷിച്ചിരുന്നു. എസ്.ഐ.ടിയുടെ അന്വേഷണത്തിന്റെ തുടക്കംമുതല്‍ സംശയമുനയിലായിരുന്നു തന്ത്രി കണ്‌ഠരര് രാജീവര്.
അന്വേഷണം നേരത്തെ തന്നെ തന്ത്രിയിലേക്ക് എത്തിയിരുന്നുവെങ്കിലും അറസ്‌റ്റ് ചെയ്യപ്പെട്ടിരുന്നില്ല. കേസില്‍ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കു സ്വര്‍ണം കൈമാറാനായി അന്ന് തന്ത്രിയായിരുന്ന കണ്‌ഠരര് രാജീവര് നിര്‍ദേശം നല്‍കിയെന്നായിരുന്നു മൊഴി. പോറ്റിയെ ശബരിമലയില്‍ എത്തിച്ചതു തന്ത്രിയായിരുന്നുവെന്നാണു മൊഴി. എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ തന്ത്രിക്കെതിരെ വ്യക്‌തമായ തെളിവുകള്‍ ലഭ്യമായതോടെയാണ് തന്ത്രിയെ കസ്‌റ്റഡിയില്‍ എടുക്കുന്നത്.