-->
തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പല സെലിബ്രിറ്റികളും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തെരുവുനായ വിഷയത്തില്‍ മൃഗസ്നേഹികള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. ദേശീയപാതകളിലെ തെരുവുനായ്ക്കള്‍ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ, ‘റോഡില്‍ കാണുന്ന നായ കടിക്കാനുള്ള മൂഡിലാണോ അല്ലയോ എന്നറിയാന്‍ മാര്‍ഗമൊന്നുമില്ല..’ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. അതുകൊണ്ടാണ് വന്ധ്യംകരിക്കണമെന്ന് പറയുന്നതെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. മുന്‍കരുതലാണ് എപ്പോഴും നല്ലതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തെരുവ് നായ്ക്കളെയും പൊതു സുരക്ഷയെയും കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണത്തെ വിമർശിക്കുകയാണ് മുൻ ലോക്‌സഭാ എംപിയും നടിയുമായ ദിവ്യ സ്പന്ദന (രമ്യ) സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ‘‘ഒരു പുരുഷന്റെ മനസ്സ് പോലും വായിക്കാൻ കഴിയില്ല. അവൻ എപ്പോള്‍ ബലാത്സംഗം ചെയ്യുമെന്ന് അറിയില്ല, അതിനാല്‍ എല്ലാ പുരുഷന്മാരെയും ജയിലിലടയ്ക്കണം...’’ എന്നാണ് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തെരുവ് നായ്ക്കളും മറ്റ് മൃഗങ്ങളും പൊതുനിരത്തുകളില്‍ സ്വതന്ത്രമായി വിഹരിക്കുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ദിവ്യ ഈ അഭിപ്രായം സ്റ്റോറിയായി പങ്കിട്ടത്. വാഹനമോടിക്കുന്നവർക്കും കാല്‍നടയാത്രക്കാർക്കും തെരുവ് നായ്ക്കള്‍ അപകടമുണ്ടാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. മുൻ ഉത്തരവുകള്‍ ഉണ്ടായിരുന്നിട്ടും, നിരവധി തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരുകളും തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിലും വാക്സിനേഷൻ നല്‍കുന്നതിലും പരാജയപ്പെട്ടുവെന്ന് അടുത്തിടെ നടന്ന ഒരു വാദം കേള്‍ക്കലില്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
റോഡുകള്‍ നായ്ക്കളില്‍ നിന്നും അലഞ്ഞുതിരിയുന്ന മൃഗങ്ങളില്‍ നിന്നും മുക്തമായിരിക്കണം. രാവിലെ ഏത് നായ ഏത് മാനസികാവസ്ഥയിലാണെന്ന് ആർക്കും അറിയില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. രാജസ്ഥാനില്‍ അടുത്തിടെയുണ്ടായ ഇത്തരം അപകടങ്ങളില്‍ ജഡ്ജിമാർക്ക് പരിക്കേറ്റ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് മേത്ത സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കിയികുന്നു. നിയമം പാലിക്കാത്ത സംസ്ഥാനങ്ങള്‍ കർശന നടപടി നേരിടേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബറില്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ബസ് സ്റ്റാൻഡുകള്‍, സ്‌പോർട്‌സ് കോംപ്ലക്‌സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത് നിയുക്ത ഷെല്‍ട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി അധികാരികള്‍ക്ക് നിർദ്ദേശം നല്‍കിയിരുന്നു.