-->
തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ നയവൈകല്യങ്ങളെ ചാനല്‍ ചര്‍ച്ചകളില്‍ സജീവമാക്കിയത് ചുവടുമാറ്റത്തിന്. മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും കടന്നാക്രമിച്ച അഡ്വ. ബി.എന്‍. ഹസ്‌കറിന് പാര്‍ട്ടി കടുത്ത താക്കീത് നല്‍കിയപ്പോള്‍, പാര്‍ട്ടിയുടെ ചാനല്‍ മുഖമായിരുന്ന റെജി ലൂക്കോസ് ചെങ്കൊടി ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേക്കേറി.
തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ അണികളെയും നേതാക്കളെയും ഞെട്ടിച്ചാണ് റെജി ലൂക്കോസിനെ പാളയത്തിലെത്തിച്ച ബി.ജെ.പിയുടെ നീക്കം. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റെജി ലൂക്കോസിന് ബി.ജെ.പി. അംഗത്വം നല്‍കി. കേരളത്തില്‍ നിലവിലെ സ്‌ഥിതിയില്‍ രാഷ്‌ട്രീയ യുദ്ധത്തിനല്ല സാധ്യതയെന്നും പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ നാട് വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും റെജി ലൂക്കോസ് പറഞ്ഞു. ബി.ജെ.പി. ദേശീയ നേതൃത്വം മുന്നോട്ടുവയ്‌ക്കുന്ന വികസന നിലപാടുകളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. കഴിഞ്ഞ കുറേ നാളുകളായി സി.പി.എം. കേരളത്തില്‍ വര്‍ഗീയവിഭജനത്തിനായി നടത്തുന്ന ആശയവ്യതിയാനം വല്ലാതെ ദുഃഖിപ്പിച്ചുവെന്നും റെജി ലൂക്കോസ് പറഞ്ഞു.
ബി.ജെ.പി. മുന്നോട്ടുവയ്‌ക്കുന്ന വികസിത കേരളം എന്ന മുദ്രാവാക്യം ജനങ്ങള്‍ അംഗീകരിച്ചുവെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് ബി.ജെ.പി സംസ്‌ഥാന അധ്യക്ഷ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിയമസഭയിലും ഈ മുദ്രാവാക്യം തന്നെയാവും മുന്നോട്ടുവയ്‌ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ എത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഹസ്‌കറും സി.പി.എം നേതൃത്വവുമായി അകലത്തിലാണ്. കേരളത്തിലെ സി.പി.എമ്മിന് 'നിദ്രാവ്യാധി' ബാധിച്ചിരിക്കുകയാണെന്നും 1996-ലെ തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി കുഴിച്ചുമൂടിയെന്നും ചാനല്‍ ചര്‍ച്ചകളില്‍ തുറന്നടിച്ചതാണ് ഹസ്‌കറിനെ സി.പി.എമ്മിന് അനഭിമതനാക്കുന്നത്. മുഖ്യമന്ത്രി ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നത് കാപട്യമാണെന്നും മാധ്യമപ്രവര്‍ത്തകരെ തീവ്രവാദിയെന്ന് വിളിക്കുന്ന വെള്ളാപ്പള്ളിക്കു മുന്നില്‍ നേതൃത്വം മുട്ടുമടക്കുകയാണെന്നും ഹസ്‌കര്‍ പരിഹസിച്ചിരുന്നു.
കൊല്ലം ജില്ലാ നേതൃത്വം അനുനയത്തിന് ശ്രമിച്ചെങ്കിലും ഹസ്‌കര്‍ വഴങ്ങിയില്ല. 'തനിക്കെതിരേ നടപടി എടുക്കും മുന്‍പ് എ.കെ. ബാലനും രാജു ഏബ്രഹാമിനും എതിരേ നടപടി എടുക്കാന്‍ ആര്‍ജ്‌ജവമുണ്ടോ' എന്ന ഹസ്‌കറിന്റെ വെല്ലുവിളി പാര്‍ട്ടി ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.
എസ്. നാരായണന്‍