-->
കൊച്ചി: തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കും. ഇതു സംബന്ധിച്ചു സംസ്‌ഥാന സര്‍ക്കാര്‍ വിശദമായ മറുപടി ഫയല്‍ചെയ്‌തിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ നേരിടാന്‍ കഴിയുംവിധം സംസ്‌ഥാനത്തെ 4,200 സ്‌കൂളുകളിലെ കുട്ടികള്‍ക്കു പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനിച്ചതായി തദ്ദേശവകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നു സമര്‍പ്പിച്ച മറുപടിയില്‍ വ്യക്‌തമാക്കുന്നു.
മൃഗസംരക്ഷണ വുകുപ്പും തദ്ദേശസ്‌ഥാപനങ്ങളും ചേര്‍ന്നാണു പരിശീലനം നല്‍കുന്നത്. മൃഗസംരക്ഷണ വുകുപ്പിലെ ഡോക്‌ടര്‍മാരുടേയും നോഡല്‍ ഓഫീസര്‍മാരുടേയും സംയുക്‌ത സംരംഭമായി പരിശീലന പദ്ധതി നടപ്പാക്കും.
രാജ്യത്ത് വര്‍ധിച്ചുവരുന്ന തെരുവുനായ പ്രശ്‌നം ഗൗരവകരമായി പരിഗണിക്കാത്തതിനു കഴിഞ്ഞമാസം കേരളമുള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എട്ടാഴ്‌ചയ്‌ക്കുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണു കേരളം നടപ്പാക്കിയതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ വിവരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞാഴ്‌ച കേസ് വന്നെച്ചെങ്കിലും ബഞ്ചിനു സമയം ലഭിക്കാതെ മാറ്റുകമായിരുന്നു. ഈ വിഷയം രാജ്യത്തിന്റെ രാജ്യാന്തര പ്രശസ്‌തിക്കു കളങ്കമുണ്ടാക്കുന്നുവെന്നാണു കോടതിയുടെ മുന്നറിയിപ്പ്. 2023 ലെ എ.ബി.സി. നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ടിട്ടും പശ്‌ചിമ ബംഗാള്‍, ഡല്‍ഹി, തെലങ്കാന സംസ്‌ഥാനങ്ങള്‍ മാത്രമാണു സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. അലഞ്ഞു തിരിയുന്ന നായ്‌ക്കളെയും മറ്റു മൃഗങ്ങളെയും പൊതുസ്‌ഥാപനങ്ങളില്‍ നിന്നും റോഡുകളില്‍ നിന്നും ഒഴിവാക്കി അവയെ സംരക്ഷണ കേന്ദ്രങ്ങളിലാക്കുന്നതില്‍ വീഴ്‌ച സംഭവിച്ചാല്‍ ഉത്തരവാദികളാവുക ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരാവുമെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു.