-->
കൊച്ചി: തന്റെ കുടുംബജീവിതം തകര്‍ത്തെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരേ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്ന് അതിജീവിതയുടെ ഭര്‍ത്താവ്.
'മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഈ മാസം രണ്ടിനാണ് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ നടപടിയില്ല. ഇതു ഖേദകരമാണ്. എന്നെപ്പോലെ വേദനിക്കുന്ന ഒട്ടേറെ പേര്‍ക്കു വേണ്ടിയാണ് പരാതി നല്‍കിയത്. എനിക്കും നീതി വേണം. പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും സംസ്‌ഥാന പോലീസ് മേധാവിയും തയാറാകണം.'- കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
'എന്റെ വിവാഹഫോട്ടോ ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ പ്രചരിപ്പിച്ചു. പുറത്തിറങ്ങി നടക്കാന്‍പോലും കഴിയാതെയാണ് കുറച്ചുനാള്‍ ജീവിച്ചത്. ദുഃഖവും അപമാനവും എല്ലാം നേരിട്ട് കഴിഞ്ഞു. ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ല. ഞാനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വന്നയാളാണെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ പറഞ്ഞെന്നാണു കേട്ടത്. അപ്പോള്‍ എന്നെയും വിളിച്ച് സംസാരിക്കേണ്ടതല്ലേ? അതു ചെയ്യാത്തതു കൊണ്ടു തന്നെ എം.എല്‍.എയുടെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കേണ്ടതില്ലല്ലോ. ഒരു നിയമസഭാംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ഒരു എം.എല്‍.എയാണ് അന്തസില്ലാത്ത പ്രവൃത്തി ചെയ്‌തത്. ഇപ്പോഴും പാലക്കാട് വിലസുകയാണ്.
ഇത് എന്റെ മാത്രം പ്രശ്‌നമല്ല. പുറത്തു പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരുമെന്നു കരുതുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്ക് വേണ്ടി കൂടിയാണ് പറയുന്നത്. മാങ്കൂട്ടത്തിലിനെക്കൊണ്ട് എം.എല്‍.എ. സ്‌ഥാനം രാജിവയ്‌പിച്ചിട്ടു വേണമായിരുന്നു കോണ്‍ഗ്രസില്‍നിന്നു പുറത്താക്കാന്‍. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മറുപടി പറയണം.'.- അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു.
അതിജീവിതയുമായുള്ള വിവാഹമോചന നടപടികള്‍ക്കായി ഉടന്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'വലിയ വേദനയില്‍ കൂടിയാണ് ഞാനും മാതാപിതാക്കളും കടന്നു പോയത്. ഏക മകനാണ് ഞാന്‍. അവരെയും ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തി മുന്നോട്ടു പോയത് ഞാന്‍ തന്നെയാണ്. അതുകൊണ്ട് എനിക്കും നീതിക്ക് അര്‍ഹതയുണ്ട്. അതു ലഭിക്കുന്നതു വരെ പ്രതികരിക്കു'മെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണയ്‌ക്കുന്ന രാഹുല്‍ ഈശ്വറിന്റെ നടപടി സ്വീകരിക്കുന്നെന്നും മാങ്കൂട്ടത്തിലിനെ അദ്ദേഹം പിന്തുണയ്‌ക്കുന്നതു താന്‍ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.