-->
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ് ദേവി ചന്ദന. മിമിക്രി വേദികളിലൂടെ തുടങ്ങി കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം സീരിയസ്സ് വില്ലത്തി വേഷങ്ങളുള്‍പ്പടെ ചെയ്ത് കുടുംബപ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചിട്ടുണ്ട്. ബിഗ്സ്ക്രീനിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ദേവി ചന്ദന ചെയ്തിട്ടുണ്ട്. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകി എന്ന നിലയിലും പ്രശസ്തയാണ് ദേവി ചന്ദന.
ഗായകനായ കിഷോറാണ് ദേവിചന്ദനയുടെ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ചു വിവാഹിതരായവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതിമാര്‍ യൂട്യൂബിലൂടെ തങ്ങളുടെ വിശേഷം പങ്കുവച്ച് എത്താറുണ്ട്. പ്രേക്ഷകരത് ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ പുതുവർഷത്തോട് അനുബന്ധിച്ച് ദേവി ചന്ദനയും കിഷോറും പങ്കുവച്ച വ്ലോഗാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം പാളിപ്പോയ ന്യൂ ഇയർ റെസല്യൂഷനുകളെക്കുറിച്ചും പാലിക്കപ്പെട്ട റെസല്യൂഷനുകളെക്കുറിച്ചുമാണ് ഇരുവരും വീഡിയോയില്‍ സംസാരിക്കുന്നത്. ഒട്ടുമിക്ക തീരുമാനങ്ങളും പാലിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ടാണ് ദേവി ചന്ദന സംസാരിച്ച് തുടങ്ങിയത്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അത് പ്രാവർത്തികമാക്കാൻ സാധിച്ചുവെന്നും ദേവി ചന്ദന പറഞ്ഞു.
‘‘എല്ലാ വാർത്തയും ആദ്യം അറിയുന്നത് കിഷോറാണ്. ന്യൂസ് ചാനലുകളെ വിശ്വസിക്കാൻ പറ്റാത്ത കാലം കൂടിയാണ്. ഞാന്‍ മരിച്ചുവെന്ന് അടുത്തിടെ ഒരു ചാനലില്‍ വാർത്ത വന്നുവെന്നാണ് പറയുന്നത്. ഞാന്‍ ആ സമയത്ത് സുഖമില്ലാതെ കിടക്കുകയായിരുന്നു. കിഷോർ എന്നെ ഫോണ്‍ വിളിച്ച്, ‘താൻ മരിച്ചോടോ, എന്താണ് അവസ്ഥ’യെന്ന്. ‘ഇല്ല ഞാൻ മരണപ്പെട്ടിട്ടില്ലെന്ന്’ ഞാനും പറഞ്ഞു....’’ ചിരിച്ചു കൊണ്ട് ദേവി ചന്ദനയും കിഷോറും പറഞ്ഞു.
കഴിഞ്ഞ വർഷം കുറച്ചുനാള്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ദേവി ചന്ദന ആശുപത്രിയിലായിരുന്നു. ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ദേവി ചന്ദനയും ഭർത്താവ് കിഷോറും പിന്നീട് ഒരിക്കല്‍ വ്ലോഗിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു,
ഇത്തവണ തന്റെ ന്യൂഇയർ മൂകാംബിക അമ്പലത്തില്‍ ആയിരുന്നുവെന്നാണ് ദേവി ചന്ദന പറയുന്നത്. ‘‘ഒരു തീർത്ഥാടനമായിരുന്നുവെന്നും ഒരുപാട് ക്ഷേത്രങ്ങളില്‍ പോയി. കഴിഞ്ഞ വർഷം സെല്‍ഫ് കെയർ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, ഒന്നും പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ വർഷാവസാനമായപ്പോള്‍ ആശുപത്രിയില്‍ കയറേണ്ടി വന്നു. ഇതിനു ശേഷം ആരോഗ്യവും ഭക്ഷണവും ഫിറ്റ്നസും ശ്രദ്ധിച്ച് തുടങ്ങി...’’ ദേവി ചന്ദന പറയുന്നു.