-->
ചേര്‍ത്തല: സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കാറില്‍ കയറേണ്ട കാര്യം തനിക്കില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'ബിനോയ് വിശ്വം കൈകൊടുക്കുമെന്നും ചിരിക്കുമെന്നും പറയുന്നുണ്ട്.
കാറില്‍ കയറ്റില്ലെന്നും പറയുന്നുണ്ട്. അത് എന്റെ മുന്നില്‍ വന്നു കൈനീട്ടുന്നതിനും കാശു മേടിക്കുന്നതിനും കുഴപ്പമില്ലെന്നാണോ? നാലു മാസം മുമ്പും ഇവിടെ വന്നു കാശു വാങ്ങിയിട്ടുണ്ട്. അദ്ദേഹം ഉദ്ദേശിച്ചതിലും മൂന്നിരട്ടിയാണ് നല്‍കിയത്. അന്ന് അദ്ദേഹം പറഞ്ഞതു മുഴുവനും ഞാന്‍ ഇപ്പോള്‍ പുറത്തുപറയുന്നില്ല. എന്റെ കാറുകള്‍ പ്രഗത്ഭ സി.പി.ഐ. നേതാക്കളായിരുന്ന പി.കെ.വിയും പി.എസ്. ശ്രീനിവാസനും മറ്റും കൊണ്ടുനടന്നതാണ് ചരിത്രം'-അദ്ദേഹം വ്യക്‌തമാക്കി.
പ്രശ്‌നങ്ങള്‍ മുന്നണിയില്‍ ഉന്നയിച്ചു പരിഹരിക്കുന്നതിനു പകരം പരസ്യമായി പറഞ്ഞ് വിവാദം സൃഷ്‌ടിച്ച സി.പി.ഐ. നിലപാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ദോഷകരമായി ബാധിച്ചുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ സംസ്‌ഥാനത്തു നേട്ടമുണ്ടാകുന്ന പദ്ധതി കൊണ്ടുവന്നപ്പോള്‍ അതിനെതിരേ സി.പി.ഐ. രംഗത്തുവന്നു. പദ്ധതിയില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ മുന്നണിക്കുള്ളില്‍ പറയേണ്ടത് അവിടെ പറയാതെ പുറത്തു പറഞ്ഞുനടന്നു.
തെരഞ്ഞെടുപ്പില്‍ തോറ്റതിനു സി.പി.ഐയ്‌ക്കു മുഖ്യമായ പങ്കുണ്ട്. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി വ്യക്‌തിപരമായി തേജോവധം ചെയ്യാനാണ് ശ്രമിച്ചത്. കേന്ദ്ര നയങ്ങളോടു വിയോജിപ്പുള്ളപ്പോഴും ചിലതെല്ലാം സംസ്‌ഥാനം നടപ്പാക്കേണ്ടി വരും. അത് ഉള്‍ക്കൊള്ളാതെ പരസ്യ വിവാദത്തിനു ശ്രമിച്ചതു ചതിയന്‍ ചന്തുവിന്റെ സമീപമാണെന്ന് പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.ഐയ്‌ക്ക് എത്ര സീറ്റ് ലഭിച്ചുവെന്ന് അവര്‍ പരിശോധിക്കുന്നതു നന്നായിരിക്കും. ശബരിമല വിഷയത്തില്‍ നടത്തുന്ന അന്വേഷണം തൃപ്‌തികരമാണ്. ഈ വിഷയത്തില്‍ കുറ്റം ചെയ്‌തത് ആരായാലും ശിക്ഷിക്കപ്പെടണമെന്ന എന്‍.എസ്.എസിന്റെ നിലപാട് തന്നെയാണ് എസ്.എന്‍.ഡി.പി. യോഗത്തിനുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.