-->
തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്നു വിധി പറയും.
കോടതിയുടെ കസ്‌റ്റഡിയിലിരുന്ന തൊണ്ടിമുതലില്‍ തിരിമറി നടത്തി, മയക്കുമരുന്ന് കേസില്‍ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്തിയെന്നാണു കേസ്.
1989ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അറസ്‌റ്റിലായിരുന്നു. കേസ് ഹൈക്കോടതിയില്‍ വന്നപ്പോള്‍, നിര്‍ണായക തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ അടിവസ്‌ത്രം പ്രതിക്കു പാകമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതിയെ വെറുതെവിട്ടു. ഇയാള്‍ രാജ്യം വിടുകയും ചെയ്‌തു. എന്നാല്‍, അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ജീവനക്കാരന്റെ സഹായത്തോടെ കേസിലെ തെളിവായ അടിവസ്‌ത്രം വെട്ടിത്തയ്‌ച്ചു ചെറുതാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് പിന്നീട് ആരോപണമുയര്‍ന്നു.
ഓസ്‌ട്രേലിയയലില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട ആന്‍ഡ്രൂ സാല്‍വദോര്‍ സഹതടവുകാരനോട് തന്റെ രക്ഷപ്പെടല്‍ കഥ വെളിപ്പെടുത്തുകയായിരുന്നു. സഹതടവുകാരന്‍ ഇക്കാര്യം അധികൃതരെ അറിയിച്ചു. അവര്‍ ഇന്ത്യയിലെ ഇന്റര്‍പോള്‍ യൂണിറ്റായ സി.ബി.ഐ. വിവരം കൈമാറി.
ഈ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ 1994ല്‍ കേസെടുത്തു. 13 വര്‍ഷം കഴിഞ്ഞാണു കുറ്റപത്രം സമര്‍പ്പിച്ചത്. അതിനുശേഷവും പല തവണ കേസ് മാറ്റിവച്ചു.
ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആന്റണി രാജുവിനെതിരേ ചുമത്തിയിരിക്കുന്നത്.