-->
ആലപ്പുഴ: പക്ഷിപ്പനിയെത്തുടര്‍ന്ന് ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്നതിനുള്ള നിരോധനം തുടരുന്നു. ഹോട്ടല്‍ വ്യാപാര മേഖല ഇതുമൂലം പ്രതിസന്ധിയിലായെന്ന് ഉടമകള്‍.
ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടനാ ഭാരവാഹികള്‍ കലക്‌ടര്‍ക്കു നിവേദനം നല്‍കി. എന്നാല്‍ 31 വരെയുള്ള നിരോധനത്തിന്റെ ഫലം പരിശോധിച്ചശേഷം നടപടി സ്വീകരിക്കാമെന്നാണു കലക്‌ടര്‍ അറിയിച്ചത്. ശീതീകരിച്ച മാംസം വില്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു.
കോഴിയിറച്ചി വ്യാപാര മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ പ്രതിനിധികളും കലക്‌ടര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്. ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥര്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
പക്ഷിപ്പനി സ്‌ഥിരീകരിച്ച് കള്ളിങ് നടത്തിയ ഇടങ്ങളില്‍ ഇന്നലെ മുതല്‍ അണുനശീകരണം ആരംഭിച്ചു. കൊന്ന പക്ഷികളെ നിശ്‌ചിത സ്‌ഥലങ്ങളില്‍ വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് കത്തിച്ചുകളയുകയിരുന്നു.
ഈ സ്‌ഥലങ്ങളിലാണ് പ്രത്യേക സംഘമെത്തി അണുനശീകരണം നടത്തിയത്. ആലപ്പുഴ ജില്ലയില്‍ ഇതുവരെ ആകെ 24,309 വളര്‍ത്തു പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. തകഴി, കാര്‍ത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, ചെറുതന, പുറക്കാട് നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കള്ളിങ് നടത്തിയത്.