Monday, March 16, 2026 Last Updated 47 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 12.57 PM

സഹോദര തുല്യനെന്ന് ആര്‍ ശ്രീലേഖ: യാചിച്ചാല്‍ ഉടന്‍ സാധനങ്ങളുമായി പോകാന്‍ കഴിയില്ലെന്ന് വി.കെ പ്രശാന്ത്

vk-prasanth, sreelekha, demand, update

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസ് ഒഴിയണമെന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യത്തില്‍ പ്രതികരണവുമായി വി കെ പ്രശാന്ത് എംഎല്‍എ. വാടക കാലാവധി കഴിയുന്നതുവരെ ഓഫീസില്‍ തുടരും. സഹോദര തുല്യന്‍ എന്ന നിലയില്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. മാര്‍ച്ച് മാസം വരെ വാടക കാലാവധിയുണ്ട്. അതുകൊണ്ടാണ് സാധ്യമല്ലെന്ന് പറഞ്ഞത്. അതല്ലാതെ, അഭ്യര്‍ത്ഥന ആയാലും യാചന ആയാലും ഇക്കാര്യം ആവശ്യപ്പെട്ട ഉടന്‍ തന്നെ സാധനങ്ങളുമെടുത്ത് പോകാന്‍ പറ്റുമോയെന്നും വി കെ പ്രശാന്ത് ചോദിച്ചു.

കെട്ടിടത്തില്‍ ഇതുവരെ കൗണ്‍സിലര്‍ ഓഫീസും, എംഎല്‍എ ഓഫീസും പ്രവര്‍ത്തിച്ചിട്ട് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. മുമ്പ് എല്‍ഡിഎഫിന്റെ കൗണ്‍സിലര്‍ ബിന്ദുവും, ബിജെപിയുടെ കൗണ്‍സിലര്‍ മധുസൂദനന്‍ നായരും ഈ ഓഫീസുകളില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഇല്ലാതിരുന്ന പ്രശ്‌നം ഇപ്പോള്‍ എങ്ങനെയാണ് ഉണ്ടായത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രധാന കേന്ദ്രം എന്ന നിലയ്ക്കാണ് ശാസ്തമം?ഗലത്ത് ഓഫീസ് തുടങ്ങിയതെന്ന് വി കെ പ്രശാന്ത് പറഞ്ഞു.

കോര്‍പ്പറേഷന്റെ നോട്ടീസ് കിട്ടിയാലും ഓഫീസ് ഒഴിയാന്‍ തീരുമാനിച്ചിട്ടില്ല. അതിനുശേഷം കൗണ്‍സില്‍ യോ?ഗം ചേര്‍ന്ന് തീരുമാനമെടുത്താല്‍ അപ്പോള്‍ ഉചിതമായ നിലപാട് സ്വീകരിക്കും. എംഎല്‍എയ്ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഓഫീസ് പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ കൗണ്‍സിലര്‍ക്ക്, ഒരു എംഎല്‍എയുടെ അത്ര ജനങ്ങളെ കാണേണ്ടി വരുമോ?. അത്ര വലിയ ഓഫീസ് ആവശ്യമുണ്ടോ?. അഭ്യര്‍ത്ഥന ആയാലും യാചന ആയാലും ഓഫീസ് ഒഴിയാന്‍ ഫോണിലൂടെ പറഞ്ഞാല്‍ ഉടന്‍ പെട്ടിയും പ്രമാണവും എടുത്ത് പോകാന്‍ സാധിക്കുമോ?. ശ്രീലേഖയുമായി വ്യക്തിപരമായ ഒരു പ്രശ്‌നവും ഇല്ലെന്നും വി കെ പ്രശാന്ത് പറഞ്ഞു.

ഓഫീസ് ഒഴിയാനുള്ള ആവശ്യം വിവാദമായതിനു പിന്നാലെ ആര്‍ ശ്രീലേഖ, എംഎല്‍എ ഓഫീസിലെത്തി വി കെ പ്രശാന്തിനെ കണ്ടിരുന്നു. പ്രശാന്ത് അനിയനെപ്പോലെയാണെന്നും, തന്റെ കൗണ്‍സിലര്‍ ഓഫീസിന് സ്ഥലപരിമിതി ഉള്ളതിനാല്‍ എംഎല്‍എ ഓഫീസ് ഒഴിഞ്ഞു നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു എന്ന് ശ്രീലേഖ പറഞ്ഞു. യാചനാ സ്വരത്തിലാണ് താന്‍ ആവശ്യമുന്നയിച്ചത്. വി കെ പ്രശാന്തുമായി പ്രശാന്തുമായി ഒരു പ്രശ്‌നവുമില്ലെന്നും ഇരുവരും ഹസ്തദാനം നല്‍കിക്കൊണ്ട് ശ്രീലേഖ വ്യക്തമാക്കി. വാടക കരാര്‍ കാലാവധി കഴിയുന്നതുവരെ ആ ചെറിയ കൗണ്‍സിലര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുമെന്നും ആര്‍ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു തര്‍ക്കത്തിനും ഞങ്ങളില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞപ്പോള്‍, ഒരു തര്‍ക്കവുമില്ലെന്ന് ശ്രീലേഖയും കൂട്ടിച്ചേര്‍ത്തു. പ്രശാന്ത് മൂന്നു മാസമോ നാലുമാസമോ തുടരുന്നതില്‍ വിരോധമില്ല. ഞാന്‍ അഭ്യര്‍ത്ഥിച്ചു എന്നേയുള്ളൂ. എന്റെ ആളുകളും ഞാനും നിലവിലെ ഓഫീസില്‍ ഇരിക്കും. അതല്ലാതെ എനിക്ക് ഒരു നിവൃത്തിയുമില്ല. അതിന്റെ ബുദ്ധിമുട്ട് പ്രശാന്ത് സഹിക്കണമെന്നും ശ്രീലേഖ പറഞ്ഞു. ഈ ഏഴു വര്‍ഷം ഇല്ലാത്ത ബുദ്ധിമുട്ട് മാഡം അവിടെ ഇരിക്കുന്നതുകൊണ്ട് എനിക്കു വരാനില്ലെന്ന് വി കെ പ്രശാന്തും മറുപടി പറഞ്ഞു. പ്രശ്‌നമല്ലെ തീര്‍ന്നല്ലോ, ഇനിയെല്ലാവര്‍ക്കും പോകാമെന്ന് ശ്രീലേഖ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW