Thursday, March 12, 2026 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 02.48 PM

‘പരസ്യമായി തളർന്നു വീഴരുതെന്ന് മനസ്സിൽ എത്ര കരുതിയിട്ടും കുഴഞ്ഞുവീണു; ചലനമറ്റ് കിടക്കുന്നത് കാണലത്ര എളുപ്പമല്ല; അനിലേട്ടൻ പോയിട്ട് 5 വര്‍ഷം..’ വിങ്ങുന്ന കുറിപ്പുമായി ഷൈലജ പി. അംബു

വെള്ളിത്തിരയില്‍ അഭിനയിച്ചു വിസ്മയിപ്പിക്കാവുന്ന കഥാപാത്രങ്ങള്‍ ബാക്കിയാക്കി അപ്രതീക്ഷിതമായി വിട പറഞ്ഞ അനില്‍ നെടുമങ്ങാടിന്റെ അഞ്ചാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. ഇപ്പോ​ഴിതാ അനിലിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ അനുസ്മരണക്കുറിപ്പ് പങ്കിടുകയാണ് നടി ശൈലജ പി. അംബു. അനിലുമായുള്ള ഗാഢമായ സൗഹൃദത്തെക്കുറിച്ചും മരണം വരുത്തിവെച്ച ആഘാതത്തെക്കുറിച്ചുമാണ് ഫെയ്സ്ബുക്ക് കുറിപ്പ്.
Anil Nedumangad, Shylaja P. Ambu
Anil nedumangad everlasting memories shared by Shylaja P Ambu (Image Source: Facebook)

ഇക്കഴിഞ്ഞു പോയ അഞ്ചാറു വര്‍ഷങ്ങള്‍ക്കിടെ മലയാളസിനിമയില്‍ ഉണ്ടായ ചില നഷ്ടങ്ങള്‍ നൊമ്പരവും കേള്‍ക്കുന്നവില്‍ ഞെട്ടലുണ്ടാക്കിയതുമായിരുന്നു. വളരെ ആക്ടീവായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങള്‍ അവിചാരിതമായി വിട പറഞ്ഞത് തികച്ചും അപ്രതീക്ഷമായിട്ടാണ്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നടന്‍ അനില്‍ നെടുമങ്ങാട്. താരം വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നവെന്നത് അവിശ്വസനീയമാണ്. ഇന്നും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു തീരാനൊമ്പരമാണ് അനില്‍ നെടുമങ്ങാടിന്റെ വേര്‍പാട്.
വെള്ളിത്തിരയിൽ അഭിനയിച്ചു വിസ്മയിപ്പിക്കാൻ കുറേയേറെ കഥാപാത്രങ്ങൾ ബാക്കിവച്ച് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ക്രിസ്മസ് ദിനത്തിലാണ് അനില്‍ വിട പറഞ്ഞത്. തൊടുപുഴയിലെ മലങ്കര ജലാശയത്തിൽ മുങ്ങി മരിക്കുകയായിരുന്നു താരം.
ഇപ്പോഴിതാ അനിലിന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ ഹൃദയസ്പര്‍ശിയായ അനുസ്മരണക്കുറിപ്പ് പങ്കിടുകയാണ് നടി ശൈലജ പി. അംബു. അനിലുമായുള്ള ഗാഢമായ സൗഹൃദത്തെക്കുറിച്ചും മരണം വരുത്തിവെച്ച ആഘാതത്തെക്കുറിച്ചും ശൈലജ കുറിപ്പിലെഴുതി. അനിലേട്ടന്‍ പോയിട്ട് ഇന്നലെ അഞ്ച് വര്‍ഷമായെന്നും, പലരും ഫേസ്ബുക്കില്‍ ഓര്‍മ്മിപ്പിച്ചെങ്കിലും മനഃപൂര്‍വ്വം ഒന്നും എഴുതാതിരുന്നെന്നും എന്നാല്‍, ഹൃദയം വല്ലാതെ വിങ്ങുന്നതിനാല്‍ പഴയൊരു എഴുത്ത് വീണ്ടും ഇവിടെ പങ്കുവെക്കുകയാണെന്നും ശൈലജ കുറിച്ചു. മരണം അറിഞ്ഞപ്പോൾ, ടെലിവിഷനില്‍ ആ ചിരിക്കുന്ന മുഖം കണ്ടപ്പോൾ ഏറെ തകർന്നു പോയെന്നും ശൈലജ ഓർക്കുന്നു.
‘‘അനിൽ നെടുമങ്ങാട് എന്ന മികച്ച നടൻ... അനിലേട്ടൻ പോയിട്ട് ഇന്നലെ അഞ്ച് വർഷമായി...പലരും എഫ്ബിയിൽ ഓർമ്മപ്പെടുത്തി...ഞാൻ മനപൂർവ്വം ഒന്നും എഴുതിയില്ല....വല്ലാതെ വിങ്ങുന്നു
പഴയ ഒരെഴുത്ത് ഇവിടെ പിന്നെയും......
എടേ ദീപാ .. എടേ ജ്യോതിഷേ എന്ന വിളിയുമായി ഒരു മാസ് എൻട്രി. ഒത്ത പൊക്കവും വണ്ണവും ചുരുണ്ട തലമുടി ഗോതമ്പിനെ നിറം. വൗ മുന്നിൽനിൽക്കുന്നത് കൈരളി ചാനലിൽ ജുറാസിക് വേൾഡിന്റെ അവതാരകൻചേട്ടൻ. യുവകോമളൻ. അനിലേട്ടൻ വന്നപ്പോൾ തന്നെ അഭിനയയിൽ മൊത്തം ഒരു സീൻ ചെയ്ഞ്ച്. പൊട്ടിച്ചിരി,അട്ടഹാസം, ബഹളം, കോനയടി. ദീപൻ ,ജ്യോതിഷ്, അനിൽ ഇവർ മൂന്നുപേർക്കും പറയുവാൻ ഒരുമിച്ച് അനുഭവിച്ച സ്കൂൾ ഓഫ് ഡ്രാമയിലെ കുറെ നാടക കഥകൾ. സഹപാഠികളുടെ അനുഭവങ്ങളും ട്രോളുകളും തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നു. കേൾവിക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. ആർക്കും ഇടയിൽ എഴുന്നേറ്റ് പോകാൻ തോന്നില്ല. അത്ര മനോഹരമാണ് അവരുടെ കഥ പറച്ചിൽ. അനിലേട്ടൻ കോന അടിയുടെ ആശാനാണ്. നമ്മൾ ചിരിച്ച് ഊപ്പാട് വരും.
പെട്ടെന്ന് സൗഹൃദം സ്ഥാപിച്ചു കളയും. നമ്മൾ പറയാതെ തന്നെ നമ്മുടെ മനസ്സിൽ കയറി ഇരിക്കും. അങ്ങനെയാണ് അനിൽ നെടുമങ്ങാട്.
കമലനാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം പിന്നെ വിട്ടു പോയതേ ഇല്ല. സിദ്ധാർത്ഥ ,മാക്ബത്ത്, സ്പൈനൽ കോഡ്, ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് എന്നീ നാടകങ്ങളിൽ ഞാനാ നടനെ തൊട്ടടുത്ത് കണ്ടു. പണത്തിനും പ്രശസ്തിക്കും മുകളിൽ അദ്ദേഹം സൗഹൃദങ്ങൾക്ക്, സ്നേഹത്തിന് വില നൽകിയിരുന്നതായി തോന്നിയിട്ടുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമല്ല.
ജുബിത്ത് നന്മ്രടത്ത് സംവിധാനം ചെയ്ത ‘ആഭാസം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഏകദേശം ഒന്നര മാസത്തോളം ഞങ്ങൾ എന്നും കണ്ടു കൊണ്ടിരുന്നത്. അനിലേട്ടനും ഞാനും ഭാര്യയും ഭർത്താവും എന്റെ മകൾ അലമേലു ഞങ്ങളുടെ മകളും. ഷൂട്ടിംഗിന്റെ 80 ശതമാനവും ബാംഗ്ലൂരിലായിരുന്നു. അവിടെ ശ്രീ ഇന്ദ്രൻസ് ചേട്ടനും അനിലേട്ടനും ഞാനും അടുത്തടുത്ത് മുറികളിൽ. ഞാൻ ഒരു കെറ്റിൽ കയ്യിൽ കരുതിയിരുന്നു. ഇന്ദ്രൻസ് ചേട്ടന് എന്നും കട്ടൻ ചായ ഇട്ടു കൊടുക്കും. അനിലേട്ടന് വല്ലപ്പോഴും. ഒരു ദിവസം കട്ടൻചായയും ആയി ഞാൻ അനിലേട്ടനെ മുറിയുടെ മുമ്പിൽ എത്തി. കതക് ചാരിയിട്ടേയുള്ളു. അനിലേട്ടാ എന്ന് വിളിച്ച് ഞാൻ കൂളായി അകത്തേക്ക് പോയി.
‘എടേയ് എനിക്ക് കട്ടൻചായ ഒന്നും നിർബന്ധമില്ല, ടേയ്...ഷൈലു നിനക്കെന്നെ റൂമിലോട്ടു വരാൻ പേടിയില്ലേ ?’ എനിക്ക് നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ചിരി വന്നു. ‘എത്ര വർഷമായി എനിക്ക് അറിയാം അനില്ലേട്ടാ നിങ്ങളെ... ഞാൻ എന്തിനു പേടിക്കണം ?’
‘അതുമതിയെടേ..എന്റെ കൂടെ നാടകം കളിച്ച നീയും, കനിയും സിജിയും ഒന്നും എന്നെപ്പറ്റി മീറ്റു പറയൂല്ല...’
ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം ഞങ്ങളൊരുമിച്ച് മാർക്കറ്റിൽ പോയി...മോൾക്ക് ഉടുപ്പ് വാങ്ങി. കുറേ മാലയും, കമ്മലുകളും വാങ്ങി. ഒരേ പോലത്തെ മാല അനിലേട്ടൻ രണ്ടെണ്ണം വാങ്ങി. ഒന്ന് എന്റെ മോൾടെ കഴുത്തിലിട്ട് കൊടുത്തു. ഒന്നവളുടെ കൈയ്യിൽ കൊടുത്തു. ‘മോളിത് സൂക്ഷിച്ചുവെക്കണം എന്റെ മോളേയും കൊണ്ട് മാമൻ വീട്ടിൽ വരാം. അവിടുന്ന് രണ്ടുപേർക്കും ഒരുപോലെ മാലയിട്ട് മാനവീയത്തിൽ പോകാം...’
അനിലേട്ടൻ മോളെയും കൂട്ടി വന്നു. വീട്ടിലിരുന്ന് ഒരുപാട് നേരം എന്റെ അമ്മയോടും കിഷോറിനോടും വർത്തമാനം പറഞ്ഞു. രണ്ടു കുഞ്ഞു സുന്ദരികളും ഒരുപോലെ മാലയിട്ട് മാനവീയത്തിൽ പോയി. പിന്നീടൊരിക്കൽ വാട്സാപ്പിൽ വോയിസ് മെസ്സേജ് വന്നു.
‘ഷൈലു ...നീയും കിഷോറും തമ്മിലുള്ള പ്രശ്നം എന്താണെന്ന് എനിക്കറിയില്ല. അറിയണ്ട. പക്ഷേ നീ മോളെ, അവന് കാണമെന്ന് പറഞ്ഞാൽ, കാണിക്കണം....’
‘കാണിക്കാം ചേട്ടാ...’ഞാൻ മറുപടി എഴുതി.
നിരന്തരമുള്ള കാഴ്ചകളോ ഫോൺവിളികളുടെ ഇല്ലെങ്കിലും വളരെ ഊഷ്മളമായ ഒരു ബന്ധം. കാണുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ പറ്റുന്ന ഒരാൾ. മനുഷ്യർക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായ സൗഹൃദങ്ങൾ ഉണ്ടാകുന്നത് ചെറിയ കാര്യമല്ല. അങ്ങനെ ഒന്നാണത്...
‘അയ്യപ്പനും കോശിയും’ കണ്ടിറങ്ങിയപ്പോൾ ഞാൻ വിളിച്ചു. ഇടുക്കിയിലെ ഷൂട്ട് കഴിഞ്ഞ് വണ്ടിയോടിച്ചു വരികയാണ് തിരുവനന്തപുരത്തേക്ക്... ആ കഥാപാത്രത്തെ പറ്റി ഒരുപാട് സംസാരിച്ചു. എന്റെ പുകഴ്ത്തലുകളെ ‘ഇതൊക്കെ എല്ലാവർക്കും ചെയ്യാൻ പറ്റുമെടേ ഷൈലു. നീ എന്നെ ഇങ്ങനെ പുകഴ്ത്താതെ എന്ന് ട്രോളി കൂടെ... അനിൽ നെടുമങ്ങാട് ഒരു നല്ല നടൻ ആണല്ലേ...’ എന്ന് സ്വന്തമായും ഒന്ന് ട്രോളി .
എനിക്ക് കാന്തി എന്ന സിനിമയിലെ അഭിനയത്തിന് അമേരിക്കൻ ബോസ്റ്റൺ ഫിലിം ഫെസ്റ്റിവലിൽ നിന്നും മികച്ച നടിക്കുള്ള അവാർഡ് കിട്ടിയപ്പോൾ, വിളിച്ചു അഭിനന്ദിച്ചു. നീയും മുൻനിര നടിയാകുന്നു പിന്നെയും ട്രോളി. എന്നോട് പിണക്കം ഉള്ള ഞങ്ങളുടെ ഒരുസുഹൃത്ത് അഭിപ്രായ വ്യത്യാസത്തോടെ എനിക്ക് കിട്ടിയ അവാർഡിന് എഫ്ബിയില്‍ ആശംസ പറഞ്ഞിരുന്നു. അനിലേട്ടൻ അതിനു താഴെ കമന്റ് ചെയ്തു. അഭിപ്രായ വ്യത്യാസം ഒക്കെ വേറെ. അവൾ നല്ല നടിയാണെങ്കിൽ നല്ലതാണെന്ന് പറയണം. പിന്നെ മെസ്സഞ്ചറിൽ എനിക്കു വോയിസ് അയച്ചു. അഭിപ്രായ വ്യത്യാസം ഒന്നും ഇങ്ങനെയൊരു അവാർഡ് കിട്ടുമ്പോൾ പബ്ലിക് പ്ലാറ്റ് ഫോമിൽ പറയാൻ പാടില്ല ഷൈലു. ഞാൻ അവനും വോയിസ് അയച്ചിട്ടുണ്ട്. അവൻ ചെയ്തത് ശരിയായില്ല എന്ന്. രണ്ടുപേരുടെ പ്രശ്നങ്ങൾക്കിടയിൽ അങ്ങോട്ടുപോയി തലയിട്ട് നമ്മൾ ബുദ്ധിമുട്ടിലാവണ്ട എന്നാണ് പലരും കരുതുക. പക്ഷേ ചേട്ടൻ അങ്ങനെ ആയിരുന്നില്ല. സൗഹൃദങ്ങളിൽ അദ്ദേഹം അങ്ങേയറ്റം സത്യസന്ധത പുലർത്തി.
കോൾഡ് കേസിൽ എന്നോടൊപ്പം അനിലേട്ടൻ ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷിച്ചു. പാർവതി ചേച്ചിയും, ബിലാ സേട്ടനും അനിലേട്ടനും. ആഹാ നാടക സൗഹൃദം. ഒരേ സിനിമയിൽ ...
മെസ്സഞ്ചറിൽ വോയ്സ് വന്നു. ‘ഷൈലു ഈ സിനിമയിൽ നമുക്ക് കോമ്പിനേഷൻ സീൻ ഇല്ലെടെ...നമ്മൾ ഇനിയും ഒരുമിച്ചു നായികാനായകന്മാരായി അഭിനയിക്കും...’
2020 ഡിസംബർ 25 ന് വൈകിട്ട്
ശ്രീകണ്ഠന്റെ ഫോൺ വിളിയാണ് ആദ്യം വരുന്നത്. അവൻ മാതൃഭൂമി പത്രത്തിന്റെ റിപ്പോർട്ടറാണ്. ‘എടീ അനിലേട്ടന് ആക്സിഡൻറ് പറ്റീന്ന് കേൾക്കുന്നു. നീ അറിഞ്ഞോ ?ഒന്ന് തിരക്കെടീ’
കാറ് എവിടെയെങ്കിലും കൊണ്ടുപോയി ചെറുതായി ഒന്ന് ഇടിച്ചുകാണും അത്രയേ ഞാൻ കരുതിയുള്ളൂ. ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു. ‘അയ്യോ ... ഇല്ലെടാ എനിക്ക് വയ്യ ഞാൻ തിരക്കത്തില്ല...’
ടിവി ഇട്ടപ്പോൾ ചിരിക്കുന്ന മുഖവും മരണവാർത്തയും. ഏതൊക്കെയോ സിനിമാതാരങ്ങൾ അനുശോചനം പറയുന്നു. ഞാൻ ടിവി മ്യൂട്ട് ചെയ്തു. ഞാൻ വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു.
ആദ്യം വിളിച്ചത് സുഹൃത്ത് അജിത്തേട്ടനെ ആണ്. ‘അനിലേട്ടൻ പോയി...’
അജിത്തേട്ടൻ ആദ്യം വിശ്വസിച്ചില്ല. ‘ആര് ?’
അനിൽ നെടുമങ്ങാട് - മലങ്കര ഡാമിൽ... നിലവിളി.
‘മോളില്ലേ നിന്റെ കൂടെ ?’, ഞാൻ പറഞ്ഞു ‘ഇല്ല...’ ‘ഞങ്ങളങ്ങോട്ട് വരാം...’
പിന്നെ വിളിച്ചത് ജ്യോതിഷേട്ടനെ ആണ്.
എന്റെ നിലവിളിക്ക് മറുപടിയായി അങ്ങേത്തലയ്ക്കൽ മൗനം. ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ചേട്ടൻ ഫോൺ കട്ട് ചെയ്തു. പിന്നെ എന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. കിഷോർ, കനി, സുഭാഷേട്ടൻ, സാം, മൂർത്തിച്ചേട്ടൻ, ബിലാസേട്ടൻ, ശശിയേട്ടൻ, ഹരി ചേട്ടൻ... ആരെക്കെയോ...
അജിത്തേട്ടനും റ്റിജു ചേട്ടനും കാറുമായി വീട്ടിൽ വന്നു.
പാർവതി ചേച്ചി വിളിച്ചു, ‘ഷൈലജേ എവിടെ ? ഇങ്ങ് വരുന്നോ ?’
അജിത്തേട്ടൻ പറഞ്ഞു. ‘നിങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടെ ഒരുമിച്ച് ഇരിക്കുന്നതാണ് നല്ലത്...’
അമ്പലമുക്കിൽ വീടിനു മുമ്പിൽ ബിലാ സേട്ടൻ എന്നെ കാത്തു നിന്നു. തലേന്ന് രാത്രിയിൽ ഞങ്ങൾ ഒരുപാട് നേരം അനിലേട്ടനെ പറ്റി പറഞ്ഞതാണ്. ആ തിരക്കുള്ള റോഡ് സൈഡില്‍ ഞങ്ങൾ കെട്ടിപ്പിടിച്ച് ഉച്ചത്തിൽ നിലവിളിച്ചു...അജിത്തേട്ടൻ പറഞ്ഞു ‘ആൾക്കാർ ശ്രദ്ധിക്കുന്നു...’‘ആൾക്കാർ ശ്രദ്ധിച്ചാൽ എനിക്ക് എന്താ അജിത്തേട്ടാ..’ എന്ന് ഞാൻ സാധാരണ ചോദിക്കാറുണ്ട്.. എങ്കിലും അന്ന് ഒന്നും മിണ്ടീല്ല.
പാർവ്വതി ചേച്ചീടെ വീട്ടിൽ ജ്യോതിഷേട്ടനും, ഭാര്യ സുനലയും, ഗോപീകൃഷ്ണനും ഉണ്ടായിരുന്നു. ഞങ്ങളൊരുമിച്ച് വഴിയിൽ നിന്നും കരകുളം അജയൻ ചേട്ടനേയും കൂട്ടി അനിലേട്ടന്റെ വീട്ടിൽ പോയി. അമ്മയെ കണ്ട് ജ്യോതിഷേട്ടൻ അപ്പോൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. തിരികെ പ്രേംജിത്തിന്റെ കാറിൽ ഞാൻ എന്റെ അമ്മയുടെ വീട്ടിൽ വന്നു. എല്ലാവരെയും പോലെ ഞാനും ഉറങ്ങിയില്ല. കിടന്നതേ ഇല്ല.
മൂർത്തി ചേട്ടന്റെ ഫോൺ സംഭാഷണം ഓർമ്മവന്നു...‘മക്കളെ നീ തളർന്നു പോവല്ലേ നിനക്ക് അനിലിന് വേണ്ടി ചെയ്യാൻ എന്തെങ്കിലും കൂടെ കാണും ആലോചിക്ക്...’
പെട്ടെന്ന് തോന്നി അനിലേട്ടന്റെ ശരീരം പൊതുദർശനത്തിന് വെക്കണം. വെറുതേ പോകേണ്ട ആളല്ല. അതിരാവിലെ പാർവതി ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു. വേണു ചേട്ടനോട് ചോദിച്ച് നോക്കാം. ‘ഞാൻ വേണു ചേട്ടനെ വിളിച്ചു.‘നമുക്ക് ചെയ്യണം ശൈലജ. വീട്ടുകാരുടെ സമ്മതം ചോദിക്കണം...’ ചേട്ടാ ഞാൻ അത് തിരക്കി പറയാം.
അപ്പോൾ തന്നെ ഞാൻ എന്റെ അനിയന്റെ ഒപ്പം അനിലേട്ടന്റെ വീട്ടിൽ പോയി. അനിലേട്ടന്റെ ചേട്ടനോടും ചേട്ടത്തിയോടും സംസാരിച്ചു. അനുവാദം വാങ്ങി.
ഭാരത് ഭവന്റെ സഹകരണത്തോടെ തൈക്കാട്, ഭാരത് ഭവന്റെ അങ്കണത്തിൽ പൊതുദർശനത്തിനുള്ള ഏർപ്പാടുകൾ വേണു ചേട്ടനും പാർവതി ചേച്ചിയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബോഡി പെട്ടെന്ന് വിട്ടുകിട്ടാനുള്ള നടപടികൾ ചെയ്യുന്നുണ്ടായിരുന്നു. കോട്ടയത്ത് അംബി നീനാസമുണ്ട്. തൃശൂരിൽ നിന്നും പ്രതാപേട്ടനും, മല്ലുവും എത്തിയിട്ടുണ്ട്. അംബി അപ്പപ്പോൾ കാര്യങ്ങൾ വിളിച്ചറിയിച്ചു കൊണ്ടിരുന്നു.
ഭാരത് ഭവനിൽ ശ്രീ പ്രമോദ് പയ്യന്നൂരും വേണു ചേട്ടനും, കരമന ഹരി ചേട്ടനും, പാർവതി ചേച്ചിയും ജ്യോതിഷേട്ടനും... മറ്റ് നിരവധി സുഹൃത്തുക്കൾ.
അനിലേട്ടന് കിടക്കുവാൻ ഉള്ളിടത്ത് പൂക്കൾ കൊണ്ട് അലങ്കരിക്കുവാൻ ഞാൻ കൂടെ കൂടി. (അനിലേട്ടൻ ഇനി ഇല്ല എന്ന് മനസ്സിനെ ബോധ്യപ്പെടുത്തുവാനുള്ള ഒരു ശ്രമം )പാർവതി ചേച്ചിയും, കരമന ഹരി ചേട്ടനും എല്ലാത്തിനും മേൽനോട്ടം വഹിച്ച ഓടി നടക്കുന്നുണ്ടായിരുന്നുആറര കഴിഞ്ഞപ്പോൾ ആംബുലൻസിന്റെ ഹോണടി. വേണു ചേട്ടന്റെ കൈയ്യിൽ ഞാൻ ഇറുക്കി പിടിച്ചു. അനിലേട്ടന്റെ ജീവൻ തുടിക്കുന്ന ഫോട്ടോ പതിപ്പിച്ച വണ്ടി അടുത്ത് വന്നു.
‘വേണു ചേട്ടാ.. സത്യമായും അനിലേട്ടനിനി ഇല്ല അല്ലേ ?...’
വേണു ചേട്ടൻ എന്റെ തോളിൽ കൈ വെച്ച് ചേർത്തു നിർത്തി. ഓരോരുത്തരായി അനിലേട്ടനെ കണ്ടു. സാമിന്റെ ഭാര്യ രേഷ്മയും, എന്റെ മോൾ അലമേലുവും എന്നെ താങ്ങി പിടിച്ചിരുന്നു.
ജ്യോതിഷേട്ടൻ അനിലേട്ടനെ കണ്ടില്ല. ചങ്ക് ചലനമറ്റ് കിടക്കുന്നത് കാണലത്ര എളുപ്പമല്ല. ഷൂട്ടിംഗ് നിർത്തി വെച്ച് തൃശൂരിൽ നിന്ന് ഓടി വന്ന സിജിക്ക് ചേട്ടനെ കാണാൻ പറ്റിയില്ല. അവൾ വന്നപ്പോഴേക്കും ശരീരം നെടുമങ്ങാടിന് കൊണ്ട് പോയിരുന്നു. ഭാരത് ഭവന് മുന്നിലെ റോഡിലെ ഫുഡ് പാത്തിൽ അവൾ വീണു കിടന്നു കരഞ്ഞു. പരസ്യമായി തളർന്നു വീഴരുതെന്ന് ഞാൻ മനസ്സിൽ എത്ര കരുതിയിട്ടും കുഴഞ്ഞുവീണു. അതുകൊണ്ടുതന്നെ അനിലേട്ടനൊപ്പം വീട്ടിലേക്ക് എന്നെ ആരും കൊണ്ടുപോയില്ല.
മൺട്രോത്തുരുത്ത് ഒരു ഷൂട്ടിങ്ങിന്റെ ഭാഗമായി കായലിന്റെ ആഴമില്ലാത്ത ഒരിടത്തേക്ക് ഒന്നിറങ്ങേണ്ടി വന്നതൊഴിച്ചാൽ വെള്ളം കണ്ടാൽ കരയിൽ കയറാത്ത ഞാൻ പിന്നെ ഇതുവരെ കടലിലോ പുഴയിലോ ഇറങ്ങിയില്ല.
ഞാനീ പറഞ്ഞു വെച്ചത് ചേട്ടന്റെ കടലോളം ഉള്ള സൗഹൃദത്തിന്റെ ഒരു കുംമ്പിൾ ജലമാണ്. ഇതൊക്കെ ഇത്ര ദീർഘമായി പറയാതിരിക്കാനും കഴിയും. പക്ഷേ പറയാൻ ഒരു കാരണമുണ്ട്.
‘അനിൽ മരിച്ചപ്പോൾ ഷൈലജ അങ്ങനെ കരയരുതായിരുന്നു, ഇങ്ങനെ പോസ്റ്റ് ഇടരുതെന്ന് ഷൈലജയോട് പറയണം. പൊതുസ്ഥലത്തു നീ കുഴഞ്ഞുവീണത് ശരിയായില്ല...’ഇങ്ങനെ പലതും ഞാൻ കേട്ടു.
ഹേ മനുഷ്യരെ ...
പൊതുവിടങ്ങളിൽ ലിംഗസമത്വം പറയുന്ന, മൈക്ക് കടിച്ചു തിന്നുന്ന, സ്നേഹത്തെപ്പറ്റി, കരുതലിനെ പറ്റി, ചേർത്തുനിർത്തലിനെപ്പറ്റി എഫ്ബിയിൽ പറയുന്ന, ആരും അറിയില്ലെങ്കിൽ എന്ത് നെറികേടും കാണിക്കുന്ന കള്ളൻ പവിത്രൻമാരെ...വിശുദ്ധ മാലാഖമാരെ...സ്ത്രീപുരുഷ സൗഹൃദങ്ങൾക്ക് നിങ്ങൾ കൊടുത്തിരിക്കുന്ന അളവുകോൽ ഉണ്ടല്ലോ...നിങ്ങൾ കരുതുന്നത് പോലെ അത് കേവലം ലിംഗത്തിന്റെ നീളം അല്ല...’’ എന്നാണ് ശൈലജ സുദീര്‍ഘമായി കുറിച്ചിരിക്കുന്നത്. ഒപ്പം അനില്‍ നെടുമങ്ങാടിന്റെയൊപ്പമുള്ള ചിത്രവും ശൈലജ കുറിച്ചത്.

Ads by Google
Saturday 27 Dec 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW