-->
തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മൂന്‍ ദേവസ്വംമന്ത്രി നില്‍ക്കുന്ന ചിത്രത്തില്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്ന മൂന്നാമന്‍ ആരാണെന്നും ഇക്കാര്യ ത്തില്‍ വ്യക്തത വരുത്തേണ്ടതും വിശദീകരിക്കേണ്ടതും മുഖ്യമന്ത്രിയും കടകംപള്ളിയുമാണെന്നും മുന്‍ മന്ത്രിയും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബിജോണ്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പുറത്തുവന്നിരിക്കുന്നത്.
സാധാരണഗതിയില്‍ പൊതുപ്രവര്‍ത്തകരുമായി സെല്‍ഫി എടുക്കുന്നത് സ്വാഭാവികമാണ് പക്ഷെ ഇവിടെ അങ്ങിനെയല്ല ഒരു സൗഹൃദ സംഭാഷണ മാണ് ഉന്നതഉദ്യോഗസ്ഥനും പോറ്റിയും മന്ത്രിയും തമ്മില്‍ നടത്തുന്നത്. കടകംപള്ളിയും മുഖ്യമന്ത്രിയുമാണ് ഈ ഉദ്യോഗസ്ഥന്‍ ആരാണെന്നത് വിശദീകരിക്കേണ്ടതെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഇതില്‍ ദുരൂഹത തോന്നാത്തതെന്തെന്നും ചോദിച്ചു. എയര്‍പോര്‍ട്ടില്‍ കടകംപള്ളിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയും പൊലീസിലെ ഉന്നതഉദ്യോഗസ്ഥനും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് ഷിബു ബേബി ജോണ്‍ പങ്കുവെച്ചിട്ടുള്ളത്.
ചിത്രത്തില്‍ പോറ്റിക്കൊപ്പം നില്‍ക്കുന്ന മഹാന്‍ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വര്‍ണ്ണം പമ്പ കടന്നുപോയത്. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ട തല്ലേ? എന്നും പോസ്റ്റില്‍ ചോദിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ
ഈ ചിത്രങ്ങൾ നേരത്തെ എന്റെ കയ്യിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?
പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തിൽ പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയത്.
ഇവർ ഇരിക്കുന്നത് ബാംഗ്ലൂർ എയർപോർട്ടിൽ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തത്?