Monday, March 16, 2026 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 12.26 PM

കാമറ വേണ്ട; രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വിലക്കി

on

ജയ്പൂര്‍: പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കി രാജസ്ഥാനിലെ ചൗധരി സമൂഹം. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളില്‍ ആണ് നിരോധനത്തിന് ഒരുങ്ങുന്നത്. ചൗധരി സമുദായക്കാര്‍ തിങ്ങിപാര്‍ക്കുന്ന സുന്ദമാത പാട്ടി പഞ്ചായത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ നിരോധനം പ്രഖ്യാപിച്ചു. പെണ്‍മക്കളും മരുമക്കളായ യുവതികളും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. ജനുവരി 26 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

വിവാഹം, പൊതു ചടങ്ങുകള്‍ എന്നിവ മുതല്‍ അയല്‍വീടുകള്‍ സന്ദര്‍ശിക്കുന്ന വേളകളില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ കയ്യില്‍ കരുതാന്‍ ഇനിമുതല്‍ അനുവാദം ഉണ്ടാകില്ല. കോളുകള്‍ക്കായി കീബോര്‍ഡ് ഫോണുകള്‍ ഉപയോഗിക്കാമെന്നും, എന്നാല്‍ കാമറ പാടില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. കമ്മ്യൂണിറ്റി പ്രസിഡന്റ് സുജനറാം ചൗധരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആണ് തീരുമാനം കൈക്കൊണ്ടത്. സ്ത്രീകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്.

ജലോര്‍ ജില്ലയിലെ പാട്ടി മേഖലയിലെ ഗാജിപുര, പാവ്ലി, കല്‍റ, മനോജിയ വാസ്, രാജികാവാസ്, ദത്ലാവാസ്, രാജ്പുര, കോടി, സിദ്രോഡി, അല്‍റി, റോപ്സി, ഖാനദേവല്‍, സവിധര്‍, ഭീന്‍മാലിലെ ഹാത്മി കി ധനി, ഖാന്‍പൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് നിരോധനം നടപ്പിലാക്കുക.

സ്മാര്‍ട്ട് ഫോണ്‍ നിരോധനത്തിന് മുന്‍പും ഇത്തരം വിവാദ നീക്കങ്ങളുമായി ചൗധരി വിഭാഗം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒരു യുവ ദമ്പതികളുടെ പ്രണയവിവാഹത്തെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ സമുദായം നിര്‍ദേശിച്ചിരുന്നു. 12 ലക്ഷം രൂപ പിഴയും ചുമത്തി. ദമ്പതികള്‍ പരാതിയുമായി ഭീന്‍മല്‍ പോലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെങ്കിലും ഭൂരിഭാഗവും ബഹിഷ്‌കരണത്തെ ന്യായീകരിച്ചിരുന്നു. ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജലോറിലെ ജാതി പഞ്ചായത്ത് കഴിഞ്ഞ ജൂണില്‍ 55 കുടുംബങ്ങള്‍ക്ക് സാമൂഹിക ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW