-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ കെ പി ശങ്കരദാസിനും എന്‍ വിജയകുമാറിനും സ്വര്‍ണക്കൈമാറ്റത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇവര്‍ ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡാണ് എല്ലാം ചെയ്തതെന്നും പത്മകുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനമായിരുന്നില്ല എന്നുമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി.
സ്വര്‍ണപ്പാളി കൈമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോര്‍ഡ് അംഗീകരിച്ചതിനും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂവരും ചേര്‍ന്നെടുത്ത ദേവസ്വം ബോര്‍ഡിന്റെ തന്നെ തീരുമാനമാണ് തനിക്ക് പാളികള്‍ കൈമാറാനുളള തീരുമാനം എന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. കെ പി ശങ്കരദാസിനേയും എന്‍ വിജയകുമാറിനേയും പ്രത്യേകം പ്രതിചേര്‍ക്കാനാണ് എസ്ഐടി നീക്കം.
ഇരുവരേയും ഉടന്‍ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തും. ഇക്കാര്യം പത്മകുമാറും നേരത്തെ മൊഴി നല്‍കിയിരുന്നു. താന്‍ ഒറ്റയ്ക്കല്ല തീരുമാനമെടുത്തതെന്നും അതൊരു കൂട്ടുത്തരവാദിത്തമാണ് അതില്‍ തന്നോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് അംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് പത്മകുമാര്‍ പറഞ്ഞത്. ശബരിമല സ്വര്‍ണക്കൊളള കേസിലെ ഏറ്റവും നിര്‍ണായകമായ അറസ്റ്റായിരുന്നു എ പത്മകുമാറിന്റേത്. അറസ്റ്റിലേയ്ക്ക് നയിച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാനുളള തീരുമാനം എഴുതി ഒപ്പിട്ട ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ മിനുട്സായിരുന്നു. ആ യോഗത്തിന്റെ മിനുട്സില്‍ പത്മകുമാറിനൊപ്പം വിജയകുമാറും ശങ്കര്‍ദാസും ഒപ്പിട്ടിരുന്നു.
പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനുമായി എസ്ഐടി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ദേവസ്വം ബോര്‍ഡിന് ഗോവര്‍ദ്ധന്‍ പത്തുലക്ഷം രൂപ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. പണം പോറ്റിയുടെ നിര്‍ദേശപ്രകാരം അന്നദാനം നടത്താനായിരുന്നുവെന്നും സ്വര്‍ണം വാങ്ങിയതിലുളള കുറ്റബോധത്തിലാണ് അന്നദാനം നടത്താന്‍ തീരുമാനിച്ചതെന്നും ഗോവര്‍ദ്ധന്‍ മൊഴി നല്‍കി.