-->
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ തന്റെ അഭിനയമികവു കൊണ്ടും നര്‍മ്മസംഭാഷണങ്ങള്‍ കൊണ്ടും എന്നും പ്രേക്ഷകഹൃദയം കീഴടക്കാറുണ്ട്. താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഷാരൂഖിന്റെ മകള്‍ സുഹാന അഭിനയമെന്ന മേഖല തെരഞ്ഞെടുത്തപ്പോള്‍ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനത്തിലാണ് തിളങ്ങിയത്.
നെറ്റ്ഫ്ലിക്സ് പരമ്പരയായ ദി ബാഡ്സ് ഓഫ് ബോളിവുഡിലൂടെ സംവിധായകനായി ആര്യന്‍ ഖാന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ആര്യനിത് ശരിക്കും ഒരു അത്ഭുതകരമായ വർഷമാണ്. പ്രേക്ഷകരിൽ നിന്നും വ്യവസായ മേഖലയിലുള്ളവരിൽ നിന്നും ഒരുപോലെ പ്രശംസ നേടുകയും ചെയ്ത ശേഷം , ഒരു സംവിധായകൻ എന്ന നിലയിൽ ആര്യന്‍ ആദ്യമായി ഒരു അവാർഡ് നേടിയിരിക്കുകയാണ്. അത് തന്റെ അമ്മ ഗൗരി ഖാന് സമർപ്പിച്ച ആര്യന്‍, അച്ഛൻ ഷാരൂഖ് ഖാനെക്കുറിച്ചും സംസാരിച്ചു.
ഇപ്പോഴിതാ തന്റെ മകന്റെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്ന അമ്മ ഗൗരി അവാര്‍ഡ് വാങ്ങി സംസാരിക്കുന്ന ആര്യന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് ഗൗരി ഖാന്‍. ആ നിമിഷം തനിക്ക് വളരെയധികം അഭിമാനം നൽകിയെന്നും, ഭാവിയില്‍ ആര്യന്റെ അംഗീകാരങ്ങൾ സൂക്ഷിക്കാൻ ഒരു പുതിയ കാബിനറ്റ് രൂപകൽപ്പന ചെയ്യുമെന്നും ഗൗരി കുറിച്ചു. ‘‘എന്നെ ഏറ്റവും സന്തോഷവാനും അഭിമാനിയുമാക്കിയതിന് നന്ദി ആര്യന്‍... നിന്റെ എല്ലാ അവാർഡുകളും സൂക്ഷിക്കാൻ ഒരു പുതിയ കാബിനറ്റ് രൂപകൽപ്പന ചെയ്യാൻ ഇപ്പോൾ പോകുന്നു...’’ എന്നാണ് ആര്യന്റെ വീഡിയോ പങ്കിട്ട് അമ്മ ഗൗരി ഖാന്‍ കുറിച്ചത്.
അച്ഛനെപ്പോലെ തന്നെ, അവാർഡുകൾ ലഭിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്ന് ആര്യന്‍ പറയുന്നത് വീഡിയോയില്‍ കാണാം. ഷാരൂഖിനെ അനുസ്മരിപ്പിക്കുന്ന ഒരു ക്ലാസിക് നർമ്മ ശൈലിയിലാണ് ആര്യന്‍ സംസാരിച്ചത്. “ആദ്യമായി ഒരു സംവിധായകനിൽ വിശ്വസിച്ചതിന് അഭിനേതാക്കളോടും അണിയറപ്രവർത്തകർക്കും നെറ്റ്ഫ്ലിക്സിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് രാത്രി എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ... ഇത് എന്റെ ആദ്യ അവാർഡാണ്. കൂടുതൽ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ അച്ഛനെപ്പോലെ, എനിക്കും അവാർഡുകൾ വളരെ ഇഷ്ടമാണ്, പക്ഷേ ഈ അവാർഡ് അദ്ദേഹത്തിനുള്ളതല്ല. ഈ അവാർഡ് എന്റെ അമ്മയ്ക്കുള്ളതാണ്, കാരണം അവർ എപ്പോഴും എന്നോട് നേരത്തെ ഉറങ്ങാൻ പറയാറുണ്ട്, ആളുകളെ കളിയാക്കരുത്, അസഭ്യം പറയരുത്... ഇന്ന് എനിക്ക് ഈ അവാർഡ് ലഭിച്ചത് ഇതെല്ലാം കൊണ്ടാണ്. എന്റെ അമ്മയെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാക്കിയതിന് നന്ദി... ഇന്ന് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ, എനിക്ക് ശകാരങ്ങൾ അൽപ്പം കുറയും...’’ ആര്യന്‍ പറഞ്ഞു. ആര്യന്റെ മുത്തശ്ശി സദസ്സിനിടയില്‍ നിന്ന് ഈ വാക്കുകള്‍ അഭിമാനത്തോടെ കേള്‍ക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.