-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുഖ്യ ആസൂത്രണമാണ് 'പോറ്റിയെ കേറ്റിയെ' പാരഡിഗാനമെന്ന് സിപിഐഎം മുഖപത്രം.ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളും എന്താണെന്ന് മനസ്സിലാക്കാത്തവരാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നതെന്നും ദേശാഭിമാനി പറയുന്നു.
ഗാനത്തിനെതിരെ കേസെടുത്ത പൊലീസ് നടപടി സ്വഭാവികമായ നടപടിയാണെന്നും ദേശാഭിമാനി വ്യക്തമാക്കുന്നു. മതം, വിശ്വാസം, ദൈവം, ആരാധനാലയങ്ങള്‍ എന്നിവയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് തേടരുതെന്ന് നിയമം വ്യക്തമായി അനുശാസിക്കുന്നുണ്ട്. അങ്ങനെ വോട്ട് തേടി വിജയിക്കുന്നവരെ അയോഗ്യരാക്കാനും വ്യവസ്ഥയുണ്ട്. രാഷ്ട്രീയത്തെ മതത്തില്‍നിന്നും മതത്തെ രാഷ്ട്രീയത്തില്‍നിന്നും മാറ്റിനിര്‍ത്തുന്ന മതനിരപേക്ഷതയുടെ കാഴ്ചപ്പാട് അധികാരതാല്‍പ്പര്യത്തിനായി യുഡിഎഫ് കൈയൊഴിഞ്ഞ്, കടുത്ത വര്‍ഗീയനിലപാട് സ്വീകരിച്ചു'വെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. അയ്യപ്പനുമായി ബന്ധപ്പെടുത്തി പാരഡി ഗാനമുണ്ടാക്കി രാഷ്ട്രീയ നേട്ടത്തിനായി നവമാധ്യമങ്ങള്‍വഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തില്‍ സമാധാനലംഘനം സൃഷ്ടിക്കാനും മതവിശ്വാസത്തെ അപഹസിക്കാനും ലക്ഷ്യമിട്ടുവെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്മേല്‍ പൊലീസ് സ്വാഭാവികമായ നടപടി സ്വീകരി ച്ചു. അതിനെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് വിമര്‍ശിക്കുകയാണ് പ്രതിപക്ഷമെന്നാണ്' ദേശാഭിമാനി പൊലീസ് നടപടിയെ വിശദീകരിക്കുന്നത്.
വികസനവും ക്ഷേമവും പറഞ്ഞ് എല്‍ഡിഎഫ് വോട്ടര്‍മാരെ സമീപിച്ചപ്പോള്‍, മറ്റൊന്നും പറയാനില്ലാത്ത യുഡിഎഫും ബിജെപിയും മതത്തെയും ദൈവത്തെയും ഉപയോഗിച്ച് വിശ്വാസികളെ സര്‍ക്കാരിനെതി രെ തിരിക്കാന്‍ ശ്രമിച്ചു. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മതരാഷ്ട്രവാദികളുമായി ഒരുവശത്തും ആര്‍എസ് എസുമായി മറുവശത്തും ധാരണയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് കൊടുംവര്‍ഗീയ വിഷംതുപ്പലുകളാണ് തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ മറവില്‍ വീടുകളില്‍ കയറി നടത്തിയതെന്നും ലേഖനത്തില്‍ പറയുന്നു.