-->
തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പും സാമ്പത്തിക വര്‍ഷാവസാനവും മുന്നില്‍ക്കണ്ട് വന്‍ പണച്ചെലവിനു ലക്ഷ്യമിടുന്ന സംസ്‌ഥാന സര്‍ക്കാരിന് ഇടിത്തീയായി കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പുപരിധി കുറച്ചു. ഇനിയുള്ള 3 മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത്.
ബജറ്റിനു പുറത്ത് കിഫ്‌ബിയും പെന്‍ഷന്‍ കമ്പനിയും അടക്കമുള്ള സ്‌ഥാപനങ്ങള്‍ അധിക വായ്‌പയെടുത്തു എന്ന കാരണമാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇനി കടമെടുക്കാന്‍ കഴിയുക 5944 കോടി മാത്രം. ജനുവരി മുതല്‍ മാര്‍ച്ച് വരെ കരാറുകാര്‍ക്ക് അടക്കം ബില്ലുകള്‍ പാസാക്കി നല്‍കാന്‍ മാത്രം 20,000 കോടി വേണം. ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടത് 15,000 കോടിയിലേറെ. 2000 രൂപയായി വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷനും നല്‍കണം. നികുതി അടക്കമുള്ള വരുമാനങ്ങള്‍ കൊണ്ട് ഇതിനു കഴിയില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
സംസ്‌ഥാന സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുന്ന സ്‌ഥാപനങ്ങള്‍ വായ്‌പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ ഉപയോഗിക്കാനായുള്ള കരുതല്‍ഫണ്ട് രൂപീകരിക്കാത്തതിനാല്‍ 3300 കോടി രൂപ നേരത്തേ കടമെടുപ്പു പരിധിയില്‍നിന്നു കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.
ആകെ ഗാരന്റി നില്‍ക്കുന്ന തുകയുടെ അരശതമാനം വീതം 5 വര്‍ഷം കൊണ്ടു രണ്ടര ശതമാനം കരുതല്‍ ഫണ്ടില്‍ നിക്ഷേപിക്കാമെന്നു കേരളം സമ്മതിച്ചതോടെ തടഞ്ഞുവച്ച ഈ 3300 കോടി അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടര ശതമാനം തുകയും ഒറ്റയടിക്കു ഫണ്ടിലേക്കു മാറ്റണമെന്ന പുതിയ നിര്‍ദേശമെത്തിയതോടെ അക്കാര്യത്തിലും സര്‍ക്കാരിന്റെ പ്രതീക്ഷയറ്റു.