-->
കോഴിക്കോട്: 'പോറ്റിയേ കേറ്റിയേ സ്വര്‍ണം ചെമ്പാക്കി മാറ്റിയേ...' എന്ന പാരഡി ഗാനത്തിന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍നിന്ന് ഒളിച്ചോടില്ലെന്നും നിയമപരമായി നേരിടുമെന്നും ഖത്തര്‍ പ്രവാസിയും നാദാപുരം സ്വദേശിയുമായ ഗാനരചയിതാവ് ജി.പി. കുഞ്ഞബ്‌ദുള്ള.
പാരഡിയില്‍ കേസെടുക്കേണ്ട കാര്യമെന്താണെന്ന് അറിയില്ല. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. സ്വര്‍ണം കട്ടുപോയതിലെ പരാതി വിശ്വാസികള്‍ അയ്പ്പനോട് പറയുന്നതായാണ് താന്‍ എഴുതിയത്.
തന്റെ പാരഡി കാരണം യഥാര്‍ഥ അയ്പ്പഭക്‌തരുടെ മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാരഡി പാട്ടിന്റെ രണ്ടാംഭാഗം പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. യു.ഡി.എഫ് മലപ്പുറം ജില്ല കമ്മിറ്റിയാണ് ഗാനം പുറത്തിറക്കുക. ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം നേതാവും ദേവസ്വം ബോർഡ് മുൻ കമ്മീഷണറുമായ എൻ. വാസു മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിന്‍റെ ഉള്ളടക്കം അടിസ്ഥാനമാക്കിയാണ് ഗാനം രചിക്കുകയെന്ന് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു.
രണ്ടര മാസം മുമ്പാണ് പാരഡി ഗാനം എഴുതിയത്. താനൊരു കോണ്‍ഗ്രസുകാരനാണ്. സര്‍ക്കാരിനെതിരേ പാട്ടെഴുതി എന്നത് ശരിയാണ്. എന്നാല്‍, പാട്ടില്‍ മതനിന്ദയില്ല. ശബരിമല വിഷയം മാത്രമല്ല പാട്ടില്‍ പ്രതിഫലിക്കുന്നത്.
ആശാ പ്രവര്‍ത്തകരോടുള്ള അവഗണനയും മറ്റും പാട്ടില്‍ വിവരിക്കുന്നുണ്ട്. തെരഞ്ഞെടപ്പ് സമയത്ത് കോണ്‍ഗ്രസ് മാത്രമല്ല ബി.ജെ.പിയും പാട്ടിന്റെ ആദ്യവരികള്‍ പ്രചരിപ്പിച്ചിരുന്നു. മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടനത്തിന് പോകുന്ന ഭക്‌തര്‍ ബസില്‍ പാട്ട് കേട്ട് പോകുന്നതിന്റെ വിഡിയോ പലരും അയച്ചു തന്നിട്ടുണ്ടെന്നും കുഞ്ഞബ്‌ദുള്ള പറഞ്ഞു.
പാട്ടിനെതിരേ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് സൈബര്‍ പോലീസ് കേസെടുത്തത്.