-->
ചരിത്രത്തിലാദ്യമായി ഗുജറാത്തിലെ അമുൽ ക്ഷീരോൽപ്പാദക സംഘത്തിൻ്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ ബിജെപി പുതിയ ചെയർമാനെയും വൈസ് ചെയർമാനെയും തിരഞ്ഞെടുത്തു.
ചെയർമാനായി വിപുൽ എം. പട്ടേലിനെയും കാണ്ഡാജി എം.ജെ. റാത്തോഡിനെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. സെപ്തംബർ 12 ന് വോട്ടെടുപ്പ് ഫലം വന്ന്, 94 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഭരണസമിതിയുടെ തലപ്പത്ത് ആരിരിക്കണം എന്ന കാര്യത്തിൽ തീരുമാനമായത്. ആകെയുള്ള 13 ഡയറക്ടർ ബോർഡ് അംഗങ്ങളിൽ 11 പേരും ബിജെപിയിൽ നിന്നാണ്. 2 പേർ മാത്രമാണ് കോൺഗ്രസ് പ്രതിനിധികളായി ഭരണസമിതിയിലെത്തിയത്.
കോൺഗ്രസിൽ നിന്ന് 2017 ൽ ബിജെപിയിലേക്ക് മാറിയ മുൻ ചെയർമാൻ രാംസിങ് പർമറിന്റെ മകൾ പ്രിയ പർമറും ഡയറക്ടർ ബോർഡിലെത്തി. രാംസിങ് പർമറിൻ്റെ കൂറുമാറ്റമാണ് അമുൽ ക്ഷീരസംഘം ബിജെപിയുടെ കൈകളിലേക്ക് എത്തുന്നതിൽ നിർണായകമായത്.