-->
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ ഏറ്റെടുത്ത ക്ഷേത്ര ഭൂമികളുടെ നഷ്‌ടപരിഹാര തുക ദേവസ്വം ബോര്‍ഡുകള്‍ക്ക് ലഭ്യമാക്കിയില്ല.ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമിയുടെ വില വാങ്ങിയത് സംസ്‌ഥാന സര്‍ക്കാരെന്ന് വ്യക്‌തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്. ആലപ്പുഴ ജില്ലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 17 ക്ഷേത്രങ്ങളുടെ ഭൂമിയും കെട്ടിടങ്ങളുമാണ് ദേശീയ പാതക്കായി ഏറ്റെടുത്തത്. 27.01 കോടി രൂപ നഷ്‌ടപരിഹാരമായി അനുവദിച്ചതില്‍ ഭൂമി വില സംസ്‌ഥാന സര്‍ക്കാരിനാണ് നല്‍കിയത്. കെട്ടിടങ്ങളുടെ വില മാത്രമാണ് ദേവസ്വം ബോര്‍ഡിന് നല്‍കിയിട്ടുള്ളത്.
ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇത് വ്യക്‌തമായത്. അരൂര്‍ മുതല്‍ ഓച്ചിറ വരെയുള്ള 17 ക്ഷേത്രങ്ങളുടെ ഭൂമിയും കെട്ടിടവുമാണ് ദേശീയപാതക്കായി ഏറ്റെടുത്തത്.
27.01 കോടി രൂപ നഷ്‌ടപരിഹാരമായി ലഭിച്ചതില്‍ പൊളിച്ച ക്ഷേത്രങ്ങളുടെയും മതിലുകളുടെയും പുനര്‍നിര്‍മ്മാണത്തിന് എന്ന രീതിയില്‍ ഒരു ഭാഗമാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചത്. ഇതിലൂടെ ബോര്‍ഡിന്റെ ഉടമസ്‌ഥതയിലുള്ള ഭൂമിയുടെ അവകാശം സര്‍ക്കാരിന്റെയെന്ന് സ്‌ഥാപിക്കാനുള്ള ശ്രമം കൂടിയാണ് നടന്നിട്ടുള്ളതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രങ്ങള്‍ക്ക് താന്ത്രിക ചടങ്ങുകള്‍ നടത്തുന്നതിനും പുന:പ്രതിഷ്‌ഠ തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നതിനും പ്രത്യേകമായി തുക അനുവദിച്ചിട്ടില്ലെന്നും ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം വിവരാവകാശ നിയമപ്രകാരം വി.എച്ച്.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയിലിന് നല്‍കിയ മറുപടിയില്‍ വ്യക്‌തമാക്കുന്നു.