-->
ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയിലൂടെ കൈയടി നേടി പിന്നീട് റിയല്‍ ലൈഫിലും മാതൃകാദമ്പതിമാരായി തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും. ബച്ചന്‍ കുടുംബത്തിലെ മരുമകളായി എത്തിയതോടെ മുന്‍ ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യറായ്ക്ക് ആരാധകരുടെ സ്നേഹം ഇരട്ടിയായി കിട്ടിത്തുടങ്ങി. അഭിഷേകാണെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നു കൊണ്ടേയിരുന്നു. പൊതുച്ചടങ്ങുകളിലും അവാര്‍ഡ് നിശകളിലും അഭിഷേകും ഐശ്വര്യയും മകള്‍ ആരാധ്യയുടെ എന്നും ശ്രദ്ധയാകര്‍ഷിച്ചു.
എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുമ്പ് ഈ താരദമ്പതിമാര്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടെന്നും രണ്ടുപേരും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്നും അഭ്യൂഹങ്ങള്‍ നിറഞ്ഞു. പല ചടങ്ങുകളിലും ഐശ്വര്യയും അഭിഷേകും ഒരുമിച്ച് എത്താതിരുന്നതും സംശയങ്ങള്‍ കൂടുതലാകാനുള്ള കാരണങ്ങളായി. പല ഓണ്‍ലൈന്‍ പേജുകളും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയും സോഷ്യല്‍ മീഡിയയില്‍ അഭിഷേകിനെയും ഐശ്വര്യയെയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള കമന്റുകള്‍ നിറയുകയും ചെയ്തു. എന്നാല്‍ ഇവര്‍ രണ്ടാളും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. മകള്‍ ആരാധ്യയുടെ സ്കൂള്‍ വാര്‍ഷികത്തിന് ഒരുമിച്ച് എത്തിയും, യാത്രകള്‍ക്കായി എയര്‍പോര്‍ട്ടിലെത്തിയും, കസിന്റെ വിവാഹത്തില്‍ ഒരുമിച്ച് നൃത്തം ചെയ്തുമൊക്കെയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് രണ്ടാളും മറുപടി നല്‍കിയത്.
ഇപ്പോഴിതാ ആദ്യമായി വിവാഹമോചന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍. വന്ന വാര്‍ത്തകളെല്ലാം തികഞ്ഞ അസംബന്ധങ്ങളാണെന്ന് അഭിഷേക് പറയുന്നു. സെലിബ്രിറ്റികളെ കുറിച്ച് കഥകള്‍ മെനയുന്നവര്‍ ഏറെയാണെന്നും അതില്‍ ഒരു വാസ്തവവും ഉണ്ടാകില്ലെന്നും തങ്ങളെ കുറിച്ച് പറയുന്നതും തരിമ്പും സത്യമില്ലാത്ത കെട്ടുകഥകളാണെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.
‘‘നിങ്ങൾ ഒരു സെലിബ്രിറ്റി ആണെങ്കിൽ, ആളുകൾ എല്ലാം സങ്കൽപ്പിക്കാൻ ആഗ്രഹിക്കും. അവർ എഴുതിയ ഏതൊരു അസംബന്ധവും പൂർണ്ണമായും തെറ്റാണ്. വസ്തുതാവിരുദ്ധവും ദോഷകരവുമാണ്. ആദ്യം അവര്‍ ഞങ്ങള്‍ എന്നാകും വിവാഹം കഴിക്കുക എന്നായിരുന്നു തീരുമാനിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് കഴിഞ്ഞപ്പോള്‍ പിന്നെ ഞങ്ങള്‍ എന്നാകും പിരിയുക എന്നായി. എല്ലാം വെറും അസംബന്ധങ്ങളാണ്. ഐശ്വര്യക്ക് എന്നെ അറിയാം, അവളെ എനിക്കും. ഞങ്ങള്‍ നല്ല സന്തോഷത്തിലും ആരോഗ്യത്തിലും ജീവിക്കുന്ന കുടുംബമാണ്. അത്രയേ പ്രധാനമുള്ളൂ. അതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ, അത് എന്നെ ബാധിക്കുമായിരുന്നു. പക്ഷേ അങ്ങനെയല്ല. എല്ലാ ആദരവോടെയും പറയട്ടെ, മാധ്യമങ്ങൾ പലപ്പോഴും അത് തെറ്റായി വ്യാഖ്യാനിക്കുന്നു. അതാണ് ഏറ്റവും പ്രധാനം. ഈ വരുന്ന അഭ്യൂഹങ്ങളിലും റിപ്പോര്‍ട്ടുകളിലുമൊന്നും ഒരു സത്യവുമില്ല. അതുകൊണ്ട് അതൊന്നും എന്നെ ബാധിക്കാറുമില്ല.
കിംവദന്തികൾ എന്നെ ബാധിക്കാറില്ല, കാരണം അതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് അങ്ങനെയായിരിക്കും, പക്ഷേ അങ്ങനെയല്ല. എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ ഉള്ള ഒരു നുണയും, കെട്ടിച്ചമച്ച അസത്യവും ഞാൻ സഹിക്കില്ല
മാധ്യമങ്ങളെയും വാര്‍ത്താ സ്രോതസുകളെയും വലിയ ബഹുമാനത്തോടെയാണ് ഞാന്‍ കണ്ടിരുന്നത്. എന്നാല്‍ ഒരു മനുഷ്യനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് അവര്‍ ഓര്‍ക്കേണ്ടതുണ്ട്. എന്റെ കുടുംബത്തെ കുറിച്ച് അനാവശ്യം പറഞ്ഞാല്‍ അതിന് ശക്തമായി തന്നെ മറുപടി നല്‍കും.
എല്ലാ അഭ്യൂഹങ്ങളോടും പ്രതികരിക്കുകയോ അവയിലെല്ലാം വിശദീകരണം നല്‍കുകയോ ചെയ്യേണ്ടതില്ല. അത്രയും ആവശ്യമാണെന്ന് തോന്നിയാലേ ഞാന്‍ എന്തെങ്കിലും കാര്യങ്ങളില്‍ വിശദീകരണം നല്‍കാറുള്ളു. ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിലല്ലേ വിശദീകരണം നല്‍കേണ്ടതുള്ളു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് അതിനോടെല്ലാം ഞാന്‍ പ്രതികരിക്കേണ്ടതില്ലല്ലോ...’’ അഭിഷേക് ബച്ചന്‍ പറഞ്ഞു. പീപ്പിങ് മൂണ്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.
ഈ വർഷം, ‘ഐ വാണ്ട് ടു ടോക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം അഭിഷേക് ബച്ചന് ലഭിച്ചു. പുരസ്കാരം വാങ്ങിയ ശേഷമുള്ള പ്രസംഗത്തിൽ താരം ഐശ്വര്യയ്ക്ക് നന്ദി പറഞ്ഞിരുന്നു. ഷാരൂഖ് ഖാൻ നായകനാകുന്ന കിംഗ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സുഹാന ഖാൻ, ദീപിക പദുക്കോൺ, റാണി മുഖർജി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
റിതേഷ് ദേശ്മുഖ് നായകനാകുന്ന ‘രാജാ ശിവജി’ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നു. അഭിഷേകിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2023 ൽ തിയേറ്ററുകളിൽ പുറത്തിറങ്ങിയ ‘പൊന്നിയിൻ സെൽവൻ: പാർട്ട് 2’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സാറാ അർജുൻ, ശ്രീമ ഉപാധ്യായ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ജയം രവി, തൃഷ കൃഷ്ണൻ, വിക്രം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മണിരത്നം സംവിധാനം ചെയ്ത തമിഴ് ചിത്രം 2 മണിക്കൂറും 45 മിനിറ്റും ദൈർഘ്യമുള്ളതാണ്. ചിത്രം നിലവിൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു.