-->
ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നല്കാനാണ്സർക്കാർ തീരുമാനം. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കാനും നിർദ്ദേശം നല്കും. സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്നുവെന്നും യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു വ്യക്തമാക്കി.
സർക്കാരിനെ മുൾമുനയിൽ നിർത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് വ്യോമയാനമന്ത്രാലയം ഒരുങ്ങുന്നത്. ആഭ്യന്തര വിമാന രംഗത്തെ ഇൻഡിഗോയുടെ കുത്തകയാണ് വിമാന യാത്രാ രംഗത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവ്വീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം. ആദ്യ ഘട്ടമായി അഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശം സർക്കാർ നൽകി.
നാളെ ഇതനുസരിച്ച് പുതുക്കിയ ഷെഡ്യൂൾ ഇൻഡിഗോ നൽകും. ഇൻഡിഗോയിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര ഷെഡ്യൂളിൽ മാറ്റങ്ങൾ വന്നേക്കാം. എയർ ഇന്ത്യ, ആകാസ എന്നീ എയർലൈനുകൾക്ക് ഈ സർവ്വീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം.
യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കാനാവില്ലെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ലോക്സഭയിൽ വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം ബഹളം വച്ച് പ്രതിപക്ഷം ലോക്സഭയിൽ നിന്ന് വാക്കൗട്ട് നടത്തി. അതേസമയം വൈകാതെ സ്ഥിതി സാധാരണ നിലയിലേക്ക് എത്തുമെന്ന് ഇൻഡിഗോയും വ്യോമയാനമന്ത്രാലയവും വ്യക്തമാക്കി.