-->
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ പിന്തുണച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിളള. വര്‍ഷങ്ങളായി ദിലീപ് വേട്ടയാടപ്പെടുകയായിരുന്നു എന്ന് അഭിലാഷ് പിളള പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഭിലാഷ് പിളള പിന്തുണ അറിയിച്ചത്. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു അഭിലാഷിന്റെ കുറിപ്പ്.
‘ഇനിയൊന്ന് മനസ്സ് തുറന്നു ചിരിക്കാൻ അയാൾക്ക് കഴിയണം, കാരണം വർഷങ്ങളായി ഈ മനുഷ്യനും ഇവിടെ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുവായിരുന്നു, സത്യം ഇത്ര മൂടി വെച്ചാലും ഒരിക്കൽ അത് മറ നീക്കി പുറത്ത് വരുമെന്ന് കോടതിയിൽ തെളിഞ്ഞു. യഥാർത്ഥ പ്രതികളെ കണ്ടെത്തി ഇരക്ക് നീതി നൽകിയ കോടതിക്ക് ഒരു ബിഗ് സല്യൂട്ട്’ അഭിലാഷ് പിളള കുറിച്ചു.
അതേസമയം കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. എട്ടാം പ്രതിയായ ദിലീപിനൊപ്പം ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനല്‍കുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരേയും കോടതി വെറുതെ വിട്ടു.
ദിലീപിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു. അതേസമയം തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്ക് പിന്നാലെ ദിലീപ് പ്രതികരിച്ചു. തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. പോലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ഈ വിധിയോടെ പോലീസിന്റെ കള്ളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് പറഞ്ഞു.