-->
സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ലഹരി ഉപയോഗിക്കാതെ ജോലിചെയ്യുന്ന ആയിരകണക്കിന് ആളുകൾ സിനിമ മേഖലയിലുണ്ടെന്നും അവരെയും കൂടി ബാധിക്കുന്ന കാര്യമാണ് ഉണ്ടായതെന്നും അഭിലാഷ് പിള്ള പറഞ്ഞു.
ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രവർത്തിയാണ് പലരും ചെയ്യുന്നതെന്നും സിനിമ മേഖല അഗ്നി ശുദ്ധി വരുത്തി മുന്നോട്ട് പോകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അഭിലാഷ് പിള്ള കുറിച്ചു.
"ഇന്നു രാവിലെ പുറത്ത് വന്ന ലഹരി വേട്ടയുടെ വാർത്ത കേട്ട് വല്ലാത്ത വിഷമം തോന്നുന്നു, കാരണം ജോലി ചെയ്യാൻ ആഗ്രഹിച്ചു വന്ന ഈ ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രവർത്തിയാണ് ഇവിടെ പലരും ചെയ്യുന്നത്. ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യുന്ന ആയിരകണക്കിന് ആളുകളുണ്ട് ഈ മേഖലയിൽ അവരെയും കൂടി ബാധിക്കുന്ന കാര്യമാണ് ഇത്. ഒന്ന് മാത്രം പറയാം അഗ്നി ശുദ്ധി വരുത്തി മുന്നോട്ട് പോകും സിനിമ മേഖല." അഭിലാഷ് പിളള കുറിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിലാണ് ക്യാമറാമാൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും സംവിധാകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ പിടികൂടിയത്. 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്.