-->
മാധ്യമങ്ങളോടുള്ള 'കടക്ക് പുറത്ത്' പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിളിക്കുന്നിടത്ത് മാത്രമേ പോകാൻ പാടുള്ളു എന്നും വിളിക്കാത്ത സ്ഥലത്ത് പോകാൻ പാടില്ല എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഞായറാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ, പണ്ട് പറഞ്ഞ കടക്കു പുറത്ത് കർക്കശമായിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
"നിങ്ങൾ എവിടെയും വിളിച്ചെടുത്തേ പോകാൻ പാടുള്ളു. വിളിക്കാത്ത സ്ഥലത്ത് പോകാൻ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയിരിക്കേണ്ടത്. അങ്ങനെയിരുന്നാൽ നിങ്ങളൊന്ന് ദയവായി പുറത്തേക്ക് പോയിരിക്കു എന്ന് പറയുന്നതിന് പകരം നിങ്ങൾ പുറത്തു കടക്ക് എന്ന് താൻ പറഞ്ഞിട്ടുണ്ടാകും. അത്രയേ ഉള്ളു" എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള കടക്ക് പുറത്ത് പ്രയോഗം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
2017 ജൂലായ് 21 ന് തിരുവനന്തപുരത്തുവെച്ച് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടന്ന സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് 'കടക്ക് പുറത്ത്' എന്ന് പറഞ്ഞ് മുഖ്യമന്ത്രി പുറത്താക്കിയത്. സിപിഎം- ബിജെപി-ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.