-->
തൊടുപുഴ: മന്ത്രവാദചികിത്സയുടെ പേരിൽ തൊടുപുഴ സ്വദേശിയിൽ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തൊട്ടിയിൽ അലിമുഹമ്മദ് (56) ആണ് അറസ്റ്റിലായത്. തൊടുപുഴ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ സ്വദേശിയായ ഹമീദ് നൽകിയ സ്വകാര്യ അന്യായത്തെത്തുടർന്ന് കോടതി നിർദേശപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൊടുപുഴയിലുണ്ടായിരുന്ന ഹമീദിന്റെ വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ അലിമുഹമ്മദ് പ്രേരിപ്പിച്ചതായി പരാതിയിൽ പറയുന്നു. സ്ഥലം വിറ്റുകിട്ടിയ ഈ തുക പ്രതി പലപ്പോഴായി കൈക്കലാക്കുകയായിരുന്നുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. മന്ത്രവാദ ചികിത്സ നടത്തിയിരുന്ന ഇയാൾ ഇടയ്ക്കിടെ തൊടുപുഴയിലെത്തിയിരുന്നു.
കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.