-->
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയും പ്രസാധകയുമായ എം എ ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫി പറമ്പലിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ.
കർഷക സമരത്തിൽ ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ മോശം സന്ദേശം അയച്ചത്. “ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ” എന്നാണ് സന്ദേശം. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നു.ഷാഫി പ്രസിഡന്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. രാഹുൽ മാങ്കൂട്ടത്തിന്റെ ഗാർഡിയനാണ് ഷാഫി പറമ്പിൽ എന്നുമാണ് എം എ ഷഹനാസ് പ്രതികരിച്ചത്.
രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ നേരിട്ട് അറിയാമെന്ന് അവർ വ്യക്തമാക്കി. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യം ഉണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത് ഷാഫി പറമ്പിന്റെ നിർബന്ധപ്രകാരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി നിർദേശിച്ചത് ജെ.എസ് അഖിലിനെയായിരുന്നു. ഉമ്മൻചാണ്ടിയുടെ നിർദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ വ്യാജ മെമ്പർഷിപ്പ് ചേർത്താണ് രാഹുൽ മാങ്കൂട്ടം അധ്യക്ഷനായതെന്ന ആരോപണം ആദ്യം ഉയർന്നത് പാർട്ടിക്ക് ഉള്ളിൽ നിന്ന് തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.