-->
ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡിനെയോ വിവിഎസ് ലക്ഷമണിനെയോപോലുള്ള ബാറ്റർമാർ ഇല്ല. അപ്പോൾ സ്പിന്നിന് അനുകൂലമായ പിച്ചുകളിൽ എങ്ങനെ കളിക്കണമെന്ന് അറിഞ്ഞിരിക്കണമെന്നാണ് കപിൽ ദേവിന്റെ വാക്കുകൾ.
'ട്വന്റി 20യ്ക്കും ഏകദിന ക്രിക്കറ്റിനും അനുസൃതമായ ശൈലിയാണ് ഇന്ത്യൻ ബാറ്റർമാരുടേത്. സ്പിൻ, പേസ് ബൗളർമാരെ അനുകൂലിക്കുന്ന പിച്ചുകളിൽ ബാറ്റുചെയ്യാൻ ഈ താരങ്ങൾക്ക് കഴിയുന്നില്ല. ഒരിക്കൽ ഇത്തരം പിച്ചുകളിൽ ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്യുമായിരുന്നു. മാനസികമായി ബൗളിങ് പിച്ചുകളിൽ ബാറ്റ് ചെയ്യാൻ തയ്യാറെടുക്കുന്ന താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡോ വിവിഎസ് ലക്ഷമണോ കളിക്കുന്നില്ല. ബൗളർമാർക്ക് അനുകൂലമായ സാഹചര്യങ്ങളിൽ കളിക്കാൻ ഇവർക്ക് കഴിയുമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റിങ് എന്നത് ക്രീസിൽ പിടിച്ചുനിൽക്കുകയെന്നതാണ്,'. സ്പോർട്സ്റ്റാറിനോട് കപിൽ ദേവ് പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ പരാജയം. പിന്നാലെ ഗുവാഹത്തിയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ 408 റൺസിന് പരാജയപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമാണിത്. കഴിഞ്ഞ ഒന്നര വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ കളിച്ച 18 ടെസ്റ്റ് മത്സരങ്ങളിൽ ഏഴ് വിജയവും രണ്ട് സമനിലയും നേടാനായപ്പോൾ ഒമ്പത് മത്സരങ്ങൾ പരാജയപ്പെട്ടു.