-->
മമ്മൂട്ടിയുടെ കളങ്കാവലിന് വേണ്ടി കട്ട വെയിറ്റിങ്ങിലാണ് ആരാധകരും മലയാള സിനിമാ പ്രേക്ഷകരും. ഡിസംബര്‍ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും. കളങ്കാവല്‍ റിലീസിനോടനുബന്ധിച്ച് പ്രൊമോഷന്‍ പരിപാടികളും അണിയറപ്രവര്‍ത്തകര്‍ തുടങ്ങിക്കഴിഞ്ഞു. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ നടന്‍ വിനായകനും എത്തുന്നുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ തനിക്ക് വളരെ എളുപ്പമായിരുന്നുവെന്ന് പറയുകയാണ് വിനായകന്‍. ചിത്രത്തിന്റെ ഭാഗമായി മമ്മൂട്ടി കമ്പനിക്ക് നല്‍കിിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.
മമ്മൂക്കയുമായി വര്‍ക്ക് ചെയ്യാന്‍ ഭയങ്കര എളുപ്പമാണ്. അദ്ദേഹം വളരെ സൂപ്പര്‍ സീനിയറാണ്. അദ്ദേഹത്തിന് അറിയാം കാര്യങ്ങളെല്ലാം. എനിക്ക് ഭയങ്കര എളുപ്പമായിരുന്നു അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍. സാറിനോട് ഞാന്‍ വളരെയധികം നന്ദി പറയുന്നു. സാര്‍ വരുന്നതിന് മുന്‍പ് തന്നെ ആ കഥാപാത്രത്തിന് ഞാനൊരു ബോഡി ലാങ്വേജ് പിടിച്ചിട്ടുണ്ടായിരുന്നു. സാര്‍ വന്ന ശേഷം ഡയലോഗ് കുറേയൊക്കെ മാറി, സാര്‍ ചെയ്ത് നല്ല അനുഭവം ഉളള ആളാണല്ലോ.
അതെനിക്ക് വളരെയധികം ഗുണം ചെയ്തു. അത്രയൊന്നു, പയറണ്ട , അല്ലെങ്കില്‍ ഇരതയും പറഞ്ഞാല്‍ മതി എന്നൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. ഡയലോഗ് പറയാനാണ് സാര്‍ എന്നെ കൂടുതല്‍ സഹായിച്ചത്. വിനായകന്‍ പറഞ്ഞു.
പൊതുവേദികളിലൊന്നും താന്‍ വരാത്തതിന്റെ കാരണവും വിനായകന്‍ പറഞ്ഞു. സിനിമ , സിനിമയുടെ ബിസിനസ്, അതാണ് പ്രധാനമായും ഞാന്‍ നോക്കാറുളളത്. എനിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാനറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ അറിയില്ല. അതിന്റേതായ കുറേ പ്രശ്‌നങ്ങളുണ്ട്. പൊതുവേദികളില്‍ എത്താന്‍ താല്പര്യമില്ലെന്നല്ല, താല്പര്യമുണ്ട് പക്ഷേ പറ്റുന്നില്ല.
പിന്നെ പത്ത് പേരിൽ രണ്ടു പേർ എന്നെ ചൊറിയും. എന്റെ സ്വഭാവം അനുസരിച്ച് ഞാൻ എന്തെങ്കിലും പറയും, അത് പ്രശ്നമാവും. അതിനെക്കാൾ നല്ലത് വീടിനകത്ത് ഇരിക്കുന്നതാണ്. ആൾക്കൂട്ടം കാണുന്നത് എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എനിക്കത് കൈകാര്യം ചെയ്യാൻ അറിയില്ല. ശരിക്കും അതെന്റെ പ്രശ്നമാണ്.
ഞാനായിട്ട് പുറത്തിറങ്ങുമ്പോൾ വേറെ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. അതാണ് യാഥാർത്ഥ്യം. അല്ലാതെ നാട്ടുകാരെ വിട്ടിട്ട് ഓടുന്നതല്ല. എന്റെ കഴിവുകേടാണത്. അല്ലാതെ ആരോടും ദേഷ്യമില്ല, വിനായകൻ കൂട്ടിച്ചേർത്തു. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.