-->
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കും സുപരിചിതനായ നടനാണ് സുനിൽ ഷെട്ടി. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമകൾ താൻ അപൂർവമായി മാത്രമേ ചെയ്യാറുള്ളൂ എന്ന് പറയുകയാണ് നടൻ. ഡൽഹിയിൽ വച്ച് നടന്ന ലല്ലൻടോപ്പ് അഡ്ഡ 2025 ൽ സംസാരിക്കുകയായിരുന്നു സുനിൽ ഷെട്ടി. തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവസരങ്ങൾ വരുന്നുണ്ടെന്നും എന്നാൽ അവയിലേറെയും പ്രതിനായക വേഷങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് തെന്നിന്ത്യയിൽ നിന്ന് ഓഫറുകൾ വരുന്നുണ്ട്. പക്ഷേ നിർഭാഗ്യവശാൽ, അതെല്ലാം നെഗറ്റീവ് വേഷങ്ങളാണ്. ഇത്തരം ട്രെൻഡ് ഒരുപക്ഷേ നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും. അവർ ഹിന്ദി നടന്മാരെ പ്രതിനായകവേഷങ്ങൾ നൽകി ശക്തരായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. സ്ക്രീനിനും ഓഡിയൻസിനും അതാണ് നല്ലതെന്നാണ് അവർ പറയുന്നത്. അതാണ് എനിക്കിഷ്ടമില്ലാത്തത്’.- സുനിൽ ഷെട്ടി പറഞ്ഞു.
നടൻ രജനികാന്തിനൊപ്പം ദർബാർ എന്ന ചിത്രത്തിൽ അഭിനയിച്ചതിനേക്കുറിച്ചും സുനിൽ ഷെട്ടി പറയുന്നുണ്ട്. ‘ആ നെഗറ്റീവ് കഥാപാത്രത്തെ സ്വീകരിച്ചത് തീർത്തും വ്യക്തിപരമാണ്. രജനി സാറിനൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണ്.
ഈ അടുത്ത് ഞാൻ ചെറിയൊരു തുളു ചിത്രത്തിന്റെ ഭാഗമായി. ആ സിനിമയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മാത്രമാണ്. അത് ബോക്സോഫീസിൽ നല്ല പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഇന്ന് ഭാഷാപരമായ അതിർവരമ്പുകളില്ല. അത്തരം അതിരുകളുണ്ടെങ്കിൽ അത് കണ്ടന്റ് മൂലം മാത്രമാണ്.
നല്ല കണ്ടന്റാണെങ്കിൽ അത് അതിരുകൾ മറികടക്കുമെന്നും’ സുനിൽ ഷെട്ടി പറഞ്ഞു. കേസരി വീർ, നദാനിയാൻ എന്നിവയാണ് 2025-ൽ പുറത്തിറങ്ങിയ സുനിൽ ഷെട്ടി ചിത്രങ്ങൾ. ഹേരാ ഫേരി 3, വെൽകം ടു ദി ജംഗിൾ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.