-->
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ഒളിത്താവളങ്ങള്‍ കൂടി അന്വേഷണസംഘം കണ്ടെത്തി. ഫരീദാബാദിലെ ഫത്തേപൂര്‍ ടാഗയിലും ധൗജിലും ഒളിത്താവളങ്ങള്‍ വാടകയ്ക്കെടുത്തതിനു പുറമേ, ഖോരി ജമാല്‍പൂര്‍ ഗ്രാമത്തിലും ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നതായി കണ്ടെത്തി. ഫരീദാബാദില്‍ പിടികൂടിയ 'വൈറ്റ് കോളര്‍' ഭീകരവാദ മൊഡ്യൂളിനെക്കുറിച്ചുമുള്ള അന്വേഷണത്തിലാണ് അല്‍ ഫലാ സര്‍വകാശാലയ്ക്ക് സമീപമുള്ള ഈ ഒളിത്താവളങ്ങളെക്കുറിച്ചുള്ള വിവരം കിട്ടിയിരിക്കുന്നത്.
അന്വേഷണസംഘം അറസ്റ്റ് ചെയ്ത മുസമ്മില്‍ നിന്നുമാണ് ഈ വിവരം കിട്ടിയിരിക്കുന്നത്. പഴക്കച്ചവട ബിസിനസ് ആരംഭിക്കുന്നു എന്ന വ്യാജേനെ ഒരു മുന്‍ സര്‍പഞ്ചില്‍ നിന്നും ഒരു വീടും കര്‍ഷകന്റെ ഭൂമിയില്‍ നിര്‍മ്മിച്ച ഒരു ചെറിയമുറി വീടും വാടകയ്ക്ക് എടുത്തതായും മുസമ്മില്‍ പോലീസിനോട് പറഞ്ഞു. നവംബര്‍ 10 ന് ദേശീയ തലസ്ഥാനത്ത് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതികളില്‍ ഒരാളാണ് മുസമ്മില്‍.
ജുമ്മ ഖാന്റെ ഉടമസ്ഥതയിലുള്ള ഈ താമസസ്ഥലത്ത് മൂന്ന് കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും ഉണ്ട്, അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെയായിരുന്നു ഇത്. 8000 രൂപയോളം ഇതിന് വാടക നല്‍കിയിരുന്നതായും വിവരമുണ്ട്. മണിക്കൂറുകളോളം ഖാനെ എന്‍ഐഎ ഉദേ്യാഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മുസമ്മില്‍ കശ്മീരില്‍ പഴ ബിസിനസ് തുടങ്ങാന്‍ പോകുന്നതായിട്ടാണ് തന്നോട് പറഞ്ഞിരുന്നതെന്ന് ജമ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഇതിനായി സ്ഥലം വേണമെന്ന് പറഞ്ഞാണ് വാങ്ങിയത്. എന്നാല്‍ ചൂട് കൂടുതലാണെന്ന കാരണത്താല്‍ മൂന്ന് മാസം മുമ്പ് ഒഴിഞ്ഞുപോകുകയും ചെയ്തതായി ജുമ പറഞ്ഞു.
മുസാമില്‍ ഇവിടെ ഏകദേശം 12 ദിവസം സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി. പിന്നീട് ഇവ ഫത്തേപ്പുര്‍ ടാഗാ ഗ്രാമത്തിലെ ഇസ്തിയാക് എന്ന പുരോഹിതന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. നേരത്തേ മുസാമില്‍ ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരെ 2900 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കളുമായി ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുമാണ് നേരത്തേ അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്നുള്ള അന്വേഷണമാണ് പിന്നീട് വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിലേക്ക് സുരക്ഷാ ഏജന്‍സികളെ എത്തിച്ചത്.