-->
ഇസ്ലാം നിയമപ്രകാരം പുരുഷന്മാര്‍ക്ക് ബഹുഭാര്യത്വം അനുവദിക്കുന്നത് അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണെന്ന് കേരള ഹൈക്കോടതി. രണ്ടാം ഭാര്യയെ പരിപാലിക്കണമെന്നത് ചൂണ്ടിക്കാട്ടി ആദ്യ ഭാര്യയുടെ ജീവനാംശം കൊടുക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ആദ്യ ഭാര്യയ്ക്ക് ജീവനാംശം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികള്‍ തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ആദ്യ വിവാഹം നിലനില്‍ക്കെ രണ്ടാമതും വിവാഹം ചെയ്ത മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള പുരുഷന് ആദ്യ ഭാര്യയെ നോക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് വാദിക്കാന്‍ കഴിയില്ലെന്നും ഡോ. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. ആദ്യ ഭാര്യയിലെ മക്കള്‍ സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിലും ഭര്‍ത്താവ് ജീവനാംശം നല്‍കാൻ ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി.
ഇസ്ലാമില്‍ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാകാന്‍ നിക്ഷിപ്ത അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. മുസ്ലീം നിയമത്തില്‍ ഏകഭാര്യത്വമാണ് പൊതുവായ നിയമമെന്നും ബഹുഭാര്യത്വം അസാധാരണമായ സാഹചര്യങ്ങളില്‍ അനുവദിക്കുന്ന ഇളവ് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.