-->
തിരുവനന്തപുരം: സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ മൊഴി തള്ളി ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ എ പത്മകുമാര്‍. പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രി കൊണ്ടുവന്ന ആള്‍ എന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശ്വസിച്ചതെന്നും എ പത്മകുമാര്‍ മൊഴി നല്‍കി.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നാണ് പത്മകുമാര്‍ എസ്ഐടിക്ക് നല്‍കിയിട്ടുള്ള മൊഴിയിയില്‍ പറയുന്നത്. റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെയും കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെയും മൊഴികള്‍ അന്വേഷണസംഘം പ്രത്യേക രേഖപ്പെടുത്തിയിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ റിമാന്‍ഡിലുള്ള പത്മകുമാറിനെ രണ്ട് ദിവസത്തേക്കാണ് എസ്ഐടി ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത്. പത്മകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും അത് നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു എന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍തിയിട്ടില്ലെന്നുമാണ് തന്ത്രിയുടെ വിശദീകരണം. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്‌പോണ്‍സര്‍ എന്ന നിലയില്‍ പരിചയം തുടര്‍ന്നെന്നും മൊഴിയിലുണ്ട്. കഴിഞ്ഞദിവസമായിരുന്നു കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.