-->
മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശരത് സഭ. നന്നേ ചെറുപ്പം മുതല്‍ അഭിനയം ഇഷ്ടപ്പെട്ടിരുന്ന ശരത് സഭ, ശരത് സഭ തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയ താരമാണ്.
‘തരംഗ’ത്തിലൂടെ സിനിമയിലെത്തിയ ശരത് സഭ ജാൻ എ മൻ, പ്രണയ വിലാസം, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അടുത്തിടെ ശരത്ത് അഭിനയിച്ചതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ‘ലോക’യിലെ ഗുണ്ട വേഷമാണ്. ‘ലോക’യിൽ നെഗറ്റിവ് ഷേഡുള്ള കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
ഇപ്പോഴിതാ താന്‍ അഭിനയിച്ച സീനിയേഴ്സ് സിനിമയിലെ അനുഭവം പങ്കിടുകയാണ് ശരത് സഭ. സിനിമയിലെ ഏറെ പ്രധാനപ്പെട്ട രംഗങ്ങളില്‍ ഒന്നായ ഡ്രാമാ സീനില്‍ താനും അഭിനയിച്ചിട്ടുണ്ടെന്നും മാസ്‌ക് ധരിച്ചുള്ള രംഗമായതിനാല്‍ മുഖം കാണാനാകില്ലെന്ന് അണിയറപ്രവർത്തകർ മുന്‍പേ പറഞ്ഞിരുന്നെന്നും താരം പറയുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനുള്ള ആഗ്രഹമാണ് തങ്ങളെ അത് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ശരത്ത് വ്യക്തമാക്കി.
‘‘സീനിയേഴ്സ് സിനിമയിലെ തുടക്കത്തില്‍ എല്ലാവരെയും പേടിപ്പെടുത്തിയ ഡ്രാമാ സീനില്‍ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞങ്ങളെ വിളിച്ചപ്പോള്‍ തന്നെ അവർ അറിയിച്ചിരുന്നു...അഭിനയിക്കുന്നത് നിങ്ങളാണെന്ന് അറിയാൻ പറ്റുന്ന വേഷമല്ലെന്നും, മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ നിങ്ങളുടെ മുഖം ആരും കാണില്ലെന്നും.
എന്നാല്‍ അന്നത്തെ അവസ്ഥയില്‍ ഇത്തരത്തിലുള്ള ഓഫറുകള്‍ എല്ലാം തന്നെ വലിയ കാര്യമായിരുന്നു. ഒരു തുടക്കക്കാരനായിട്ട് ഒരു സിനിമയുടെ സെറ്റില്‍ പോകുകയും ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നത് തന്നെ വലിയ ഭാഗ്യമെന്ന് തോന്നിയിരുന്നു. മുഖം കണ്ടാലെന്താ, കണ്ടില്ലെങ്കിലേന്താ, നമുക്ക് ചെയ്യാൻ പറ്റുന്നുവെന്ന സന്തോഷമാണുണ്ടായിരുന്നത്.
സിനിമ റിലീസ് കഴിഞ്ഞ് ഈ രംഗവും അതിന്റെ മ്യൂസിക്കും വലിയ രീതിയില്‍ വൈറലായി. നാം പോകുന്നിടത്തെല്ലാം തന്നെ ഈ മ്യൂസിക് കേള്‍ക്കാം. പക്ഷേ ഈ രംഗത്തില്‍ ഞാൻ അഭിനയിച്ചിട്ടുണ്ടെന്ന് പറയാൻ സാധിക്കില്ല. പറഞ്ഞാല്‍ ആരും വിശ്വസിക്കുകയുമില്ല. കാരണം നമ്മളാണെന്ന് തെളിയിക്കുന്ന ഒന്നും ഇല്ലല്ലോ....
ആ സമയത്ത് ഡ്രാമ സ്കൂള്‍ എന്നൊക്കെ പറഞ്ഞിട്ട് ജഡ്ജ്മെന്റിനൊക്കെ പോകും. അന്നത്തെക്കാലത്ത് മിക്ക മൈമുകളിലും സീനിയേഴ്സിലെ ആ ബിജിഎം കേള്‍ക്കാം. അന്നേരമത് ഓര്‍ക്കും. സീനിയേഴ്സില്‍ ഉള്ളത് നമ്മുടെ ഒരു സംഭവമാണത്. പക്ഷേയത് നമ്മുടേതല്ല.
ഡ്രാമ സ്കൂളില്‍ ഞങ്ങള്‍ ചെയ്ത് ഒരുപാട് കൈയടികള്‍ കിട്ടിയ ഒരു ഫോക്ക് ഡാന്‍സ് ജഡ്ജ് ചെയ്യാന്‍ വന്നതില്‍ മുരളി മേനോന്‍ സാറും ഉണ്ടായിരുന്നു. സീനിയേഴ്സ് സിനിമയില്‍ ഈ ഡ്രാമ കൊറിയോഗ്രഫി ചെയ്യുന്ന സമയത്ത് മുരളി സര്‍ ഞങ്ങളുടെ മാഷിന്റെ വൈഫിനെ കോണ്‍ടാക്റ്റ് ചെയ്ത് ഞങ്ങളുടെ നമ്പര്‍ എടുത്തു. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തിയത്. ശരിക്കും മറക്കാനാവാത്ത ഒരു സിനിമയാണത്... ’’ ശരത് സഭ പറഞ്ഞു.