-->
ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകി ബോളിവുഡ് നടി സെലീന ജെയ്റ്റ്‌ലി. ഭർത്താവ് പീറ്റർ ഹാഗിനെതിരെ ഗുരുതരമായ ആരോപണമാണ് നടി ഉന്നയിച്ചിരിക്കുന്നത്. നവംബർ 21 നാണ് ഭർത്താവിനെതിരെ നടി മുംബൈ കോടതിയിൽ പരാതി നൽകിയത്. നടിയുടെ പരാതിയെ തുടർന്ന് ഓസ്ട്രേലിയയിലെ ബിസിനസുകാരനും ഹോട്ടൽ ഉടമയുമായ പീറ്റർ ഹാഗിന് കോടതി നോട്ടീസ് അയച്ചു.
വൈകാരികമായും മാനസികമായും ശാരീരികമായും ലൈംഗികമായും വാക്കാലും പീറ്റർ ഹാഗ് തന്നെ ഉപദ്രവിച്ചുവെന്ന് സെലീന പരാതിയിൽ പറയുന്നു. മാത്രമല്ല ഹാഗ് ഒരു നാർസിസ്റ്റ് ആണെന്നും തന്നോടോ കുട്ടികളോടോ യാതൊരു തരത്തിലുമുള്ള സഹാനുഭൂതിയും കാണിക്കാറില്ലെന്നും സെലീന പറഞ്ഞു.
ഭർത്താവിന്റെ പീഡനം സഹിക്ക വയ്യാതെയാണ് ഓസ്ട്രേലിയയിലെ വീട് വിട്ട് താൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതെന്നും വിവാഹശേഷം ജോലിക്ക് പോകുന്നതിൽ നിന്ന് പോലും ഭർത്താവ് തന്നെ വിലക്കിയെന്നും സെലീന പറയുന്നു. ഹാഗ് ഒരു മുൻ കോപിയും മദ്യപാനിയും ആയിരുന്നുവെന്നും ഇത് തന്നെ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നുവെന്നും സെലീന ചൂണ്ടിക്കാട്ടി.
50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നടി ഭർത്താവിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2010 ൽ വിവാഹിതരായ സെലീനയ്ക്കും ഹാഗിനും വിൻസ്റ്റൺ, വിരാജ്, ആർതർ എന്നീ മൂന്ന് കുട്ടികളുണ്ട്. നോ എൻട്രി, അപ്‌നാ സപ്‌നാ മണി മണി, മണി ഹേ തോ ഹണി ഹേ, ഗോൽമാൽ റിട്ടേൺസ്, താങ്ക് യു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് സെലീന ജെയ്റ്റ്ലി.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പീറ്റർ ഹാഗ് ഓസ്ട്രേലിയയിലെ ഒരു കോടതിയിൽ വിവാഹമോചന അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു. 50 കോടി രൂപ നഷ്ടപരിഹാരവും പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശവും നൽകണമെന്നും സെലീന ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പീറ്റർ ഹാഗിനൊപ്പം ഓസ്ട്രേലിയയിലാണ് കുട്ടികൾ താമസിക്കുന്നത്.
കുട്ടികളെ കാണാനുള്ള അവസരമൊരുക്കണമെന്നും സെലീന കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2012 ലാണ് സെലീനയ്ക്കും പീറ്ററിനും ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നു. ഇതിൽ ഒരു കുട്ടി അധികം വൈകാതെ മരണപ്പെടുകയും ചെയ്തു. ഡിസംബർ 12 ന് കേസ് വീണ്ടും പരിഗണിക്കും.